പുല്ലാട് : ഭാര്യയെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ ഭർത്താവ് കവിയൂർ കോട്ടൂർ മുട്ടത്തുപാറയിൽ ജയകുമാറുമായി (അജി-42) പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് കഴിഞ്ഞപ്പോൾ രോഷാകുലരായ ജനക്കൂട്ടത്തിനിടയിൽനിന്ന് പ്രതിയെ പോലീസുകാർ ഓടിച്ച് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. വൻജനക്കൂട്ടമാണ് പ്രതിയെ കാണാനായി സ്ഥലത്തെത്തിയത്. പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. കോയിപ്രം പോലീസിനെ കൂടാതെ പ്രതിയുടെ സുരക്ഷയ്ക്കായി എആർ ക്യാമ്പിൽനിന്ന് കൂടുതൽ പോലീസുകാരെ എത്തിച്ചിരുന്നു. തെളിവെടുപ്പിനിടയിൽ കിടപ്പുമുറിയിൽ മൊബൈൽ സൂക്ഷിച്ചിരുന്ന സ്ഥലവും ഭാര്യയുമായി വഴക്കുണ്ടായ സ്ഥലവും നാട്ടുകാരും പോലീസും എത്തിയപ്പോൾ വീടിന് പിറകുവശത്തുള്ള ചെറിയ മതിൽ ചാടി റബ്ബർ തോട്ടത്തിൽ ഒളിച്ചിരുന്ന സ്ഥലവും കാണിച്ചുകൊടുത്തു.
പിന്നീട് തിരിച്ചുവന്ന് കുളിമുറിയിൽ കയറി ഒളിച്ചു. അതിനുശേഷം രാത്രി റബ്ബർ തോട്ടത്തിൽ കൂടി രക്ഷപ്പെട്ടെന്നും പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല. കത്തി എവിടെയാണെന്ന് ചോദിച്ചപ്പോൾ വീടിന് മുമ്പിൽ ഉണ്ടായിരുന്ന വിറകിനുള്ളിലാണെന്ന് പറഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിറക് അടുക്കി വെച്ചിരുന്നതായി പറഞ്ഞ സ്ഥാനത്ത് ഇപ്പോൾ ഒന്നുമില്ല. രണ്ട് ദിവസം മുമ്പ് ശാരിമോളുടെ സംസ്കാരച്ചടങ്ങിലേക്ക് പന്തൽ ഇടുന്നതിന് മുന്നോടിയായി അവിടെയുണ്ടായിരുന്ന വിറകുമാറ്റിയതായി നാട്ടുകാർ പറയുന്നു.





























