പത്തനംതിട്ട: സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന് തിരുവല്ലയിൽ ആക്രമണത്തിനിരയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു ഇയാളുടെ ആക്രമണം. തടഞ്ഞു നിർത്തി സ്കൂട്ടറിന്റെ താക്കോൽ എടുത്തുകൊണ്ടുപോയി. ഇത് തടഞ്ഞപ്പോൾ കൈ പിടിച്ചു തിരിച്ചു. താക്കോൽ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ കൈക്ക് മുറിവ് പറ്റിയെന്നും രക്തം വന്നതിനെ തുടർന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടെന്നും 25കാരിയായ യുവതി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിലെ പ്രതി ജോജോയെ പോലീസ് വൈദ്യപരിശോധനക്കായി ഹാജരാക്കിയിരുന്നു. ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കൾ ജോജോയെ പോലീസിന്റെ വാഹനത്തിനുള്ളിൽ വെച്ച് കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ തിരികെ സ്റ്റേഷനിലെത്തിച്ചത്. ജോജോക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനിലെത്തി പോലീസിനെയടക്കം അസഭ്യം പറഞ്ഞതിന് ശേഷമാണ് ഇയാൾ തിരുവല്ല നഗരത്തിലേക്ക് എത്തുന്നത്. പോലീസ് ഇയാളെ ബൈക്ക് പിടിച്ചു വെച്ചതിന് ശേഷം സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിടുകയായിരുന്നു. തുടർന്നാണ് ഇയാൾ സ്കൂട്ടറിലെത്തിയ യുവതിയെ ആക്രമിക്കുന്നത്.