പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ പാതനിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. പല സ്ഥലത്തും റോഡിന് വേണ്ടത്ര വീതിയില്ലെന്നും കരാറുകാരെ സ്വാധീനിച്ച് യഥാര്‍ഥ പ്ലാനും പദ്ധതിയും അട്ടിമറിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഏറ്റെടുത്ത സ്ഥലം വര്‍ഷങ്ങളായി കാടുകയറി കിടന്നപ്പോള്‍ പലരും ഇത് കയ്യേറി. നഷ്ടപരിഹാരമായി വന്‍തുക കൈപ്പറ്റിയതിനു ശേഷമാണ് ഈ കയ്യേറ്റം നടന്നിരിക്കുന്നത്. ഏറ്റെടുത്ത സ്ഥലത്ത് അതിരു സൂചിപ്പിക്കുന്ന കല്ല് രാത്രിയില്‍ പിഴുതുമാറ്റി സ്ഥാപിച്ചവരുമുണ്ട്. കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാമെങ്കിലും എല്ലാവരും മൌനം പാലിക്കുകയാണ്. ഏറ്റെടുത്ത സ്ഥലം സര്‍ക്കാരിന്റെ കൈവശം ഉണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കെ.എസ്.ടി.പി.ക്കാണ്. ഏറ്റെടുത്ത സ്ഥലം വീണ്ടും പരിശോധിച്ചതിനു ശേഷം മാത്രമേ അവിടെ പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം.
മൈലപ്ര പഞ്ചായത്ത് പടി മുതല്‍ കുമ്പഴ വരെയുള്ള ഭാഗത്താണ് കൂടുതല്‍ അഴിമതി നടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പല സ്ഥലത്തും ഹൈവേ കുപ്പിക്കഴുത്ത് പോലെയാകുമെന്ന് ഉറപ്പാണ്. വേണ്ടപ്പെട്ടവരുടെ വീടിനും മതിലിനും ഒരു പോറല്‍പോലും ഏല്‍ക്കാത്ത രീതിയിലാണ് പണികള്‍ പുരോഗമിക്കുന്നത്. ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായി സര്‍ക്കാരിന്റെയാണ്. അതിര് വ്യക്തമാക്കുന്ന കല്ല് വരെയുള്ള സ്ഥലം പാതയുടെ ഭാഗമാണ്. എന്നാല്‍ പല സ്ഥലത്തും ഇത് പാലിച്ചിട്ടില്ല. കല്ലിരിക്കുന്ന സ്ഥലവും കല്ലും ഒഴിവാക്കിയാണ് പാത നിര്‍മ്മാണം നടക്കുന്നത്. തന്നെയുമല്ല അതിരിനു മുകളില്‍ പാതയിലേക്ക് ഇറങ്ങി നില്‍ക്കുന്ന പല കെട്ടിടങ്ങളും ഉണ്ടാകും. അതിരു മുതല്‍ മുകളിലേക്ക് ഉള്ള സ്ഥലം ആരും ഗൌനിക്കാറില്ല എന്നതിനാല്‍ പലര്‍ക്കും ഇത് നേട്ടമാണ്.
ഹൈവേ നിര്‍മ്മാണം നിയന്ത്രിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയ ആണെന്നും വന്‍ അഴിമതിയാണ് ഇതിനു പിന്നിലെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് സലിം പി.ചാക്കോക്കെതിരെ വധ ഭീഷണിയുമുണ്ടായി. ഹൈവേ നിര്‍മ്മാണം പുരോഗമിക്കുമ്പോഴും അഴിമതി ആരോപണം വ്യാപകമാവുകയാണ്.