റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി – കോന്നി റീച്ച് നിര്‍മ്മാണത്തില്‍ വ്യാപകമായ അപാകതകളെന്ന് ആരോപണം. റോഡിന്റെ സർവ്വേ ജോലികൾ മുതൽ കരാർ കമ്പനി പണി നടത്തുന്ന ഇടങ്ങളിൽ പല പ്രദേശത്തും ആരോപണങ്ങളുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ, കരാർ കൂട്ടുകെട്ട് ബലപ്പെട്ടതായതിനാൽ നാട്ടുകാരുടെ പരാതിക്ക് പരിഹാരമില്ലെന്നാണ് പറയുന്നത്.
പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ സർവ്വേ നടത്തി അതിരു തിരിച്ച് കല്ല് ഇട്ടാണ് നിർമ്മാണം തുടങ്ങിയത്. എന്നാൽ പല പ്രദേശങ്ങളിലും അളവു കല്ല് മാറ്റി റോഡിന്റെ ഗതി തന്നെ തിരിച്ചതായാണ് പറയുന്നത്. സംസ്ഥാന പാതയുടെ നിർമ്മാണത്തിന് കല്ലിട്ട ഭാഗങ്ങളിൽ ഒന്നര, രണ്ട് അടി വീതം അളവു സ്ഥലം ഒഴിച്ചിട്ടാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. സംസ്ഥാന പാതയിൽ ഉതിമൂട് മുതൽ പ്ലാച്ചേരി വരെ യുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ കരാർ കമ്പനിയും ഉദ്യോഗസ്ഥരും കൂടി ഭൂഉടമകളെ സഹായിച്ചത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡീയായിൽ പ്രചരിച്ചിരുന്നു. റോഡിന്റെ റാന്നി മുതൽ ഉതിമൂട് വരെയുള്ള ഭാഗത്ത് പല സ്ഥലത്തും വളവുകൾ നിവർക്കുവാൻ റോഡിന്റെ ഗതി മാറ്റി സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി ഏറ്റെടുത്തിരുന്നു.
മന്ദിരം ജംഗ്ഷനു സമീപം അലൈന്‍മെന്റിന് വ്യത്യാസം ഉണ്ടാക്കി ഭൂഉടമകളെ സഹായിച്ചതായി പറയുന്നു. ഉതിമൂട് ജംഗ്ഷനിൽ റോഡിന്റെ ഓട നിർമ്മാണത്തിൽ അളവു കല്ല് തള്ളി വലിയ വ്യത്യാസത്തിലാണ് നിർമ്മാണ ജോലികള്‍ നടത്തിയതെന്ന് മുമ്പ് ആരോപണം ഉയർന്നിരുന്നു. റാന്നി മാമുക്ക് ജംഗ്ഷനിൽ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന കെട്ടിടത്തിന്റെ സ്റ്റെയർകെയ്സ് സംരക്ഷിച്ചതായും നാട്ടുകാർ പറയുന്നുണ്ട്. മക്കപ്പുഴ ഭാഗത്തും പണിയിൽ പരാതിക്ക് ഇടം പിടിച്ചിരുന്നു. ഏറ്റവും അവസാനമായി ഇട്ടിയപ്പാറ ടൗണിൽ തുണിക്കട സംരക്ഷിക്കുവാൻ വേണ്ടി ഓട നിർമ്മാണം വളച്ചെടുത്തിരിക്കുന്നതായിട്ടാണ് ആരോപണം. റോഡിന്റെ സർവ്വേ ജോലികൾ നടക്കുമ്പോൾ സ്വകാര്യ വ്യക്തിയുടെ കടക്കുള്ളിലായി കിടന്ന കല്ല്, റോഡ് നിർമ്മാണം തുടങ്ങിയപ്പോൾ പിഴുതുമാറ്റിയതായി പരാതി ഉയർന്നിരുന്നു. കടയുടമയെ സഹായിക്കാനായി ഉദ്യോഗസ്ഥരും കരാർ കമ്പനിയും ഓടയുടെ ഗതിക്ക് വ്യത്യാസം വരുത്തിയെന്നാണ് സമീപത്തെ വ്യാപാരികൾ ആരോപിക്കുന്നത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം കെ.എസ്.റ്റി.പിയാണ് നടത്തുന്നത്. റോഡുപണി തുടങ്ങിയപ്പോൾ മുതൽ നാളിതുവരെയായി ഒരു ഉദ്യോഗസ്ഥരേയും പരിശോധന നടത്തുവാനായി കണ്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാന പാതയുടെ വികസനത്തിന് വിപണി വില കൊടുത്താണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. ഏകദേശം 30 കിലോമീറ്ററോളം വരുന്ന പാതയിൽ ചെറിയ അളവിൽ പോലും ഭൂമി നഷ്ടപ്പെട്ടാൽ ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്നുള്ള വസ്തുത മറന്നുകൊണ്ടാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കോന്നി – പ്ലാച്ചേരി റീച്ച് കരാർ എടുത്തിരിക്കുന്നത് പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.കെ.കെ എന്ന കമ്പനിയാണ്. 274.5 കോടിയോളം രൂപക്കാണ് ഇവിടെ നിർമ്മാണം കരാർ നല്കിയിരിക്കുന്നത്. ഇവരുടെ നിർമ്മാണ ജോലികൾക്കായി ഉതിമൂട്ടിൽ മൂന്നേക്കർ സ്ഥലം വാടകക്കെടുത്ത് പ്ലാന്റ് നിര്‍മ്മിച്ചിട്ടുണ്ട്. ഓടകൾ, കലുങ്ക്, തുടങ്ങിയവയ്ക്കുള്ള കോൺക്രീറ്റ് സാമഗ്രികൾ ഈ പ്ലാന്റില്‍ നിർമ്മിച്ചാണ് വിവിധ പണികൾ നടത്തുന്നത്. റാന്നി പെരുമ്പുഴ ബസ് സ്റ്റാന്റിനു മുൻപിൽ സ്ഥാപിച്ച ഓടയുടെ സ്ലാബ് തകർന്നത് വിവാദമായിരുന്നു. അടുത്ത നാൾ അവിടെ തന്നെയുള്ള വ്യാപാര സ്ഥാപനത്തിന്റെ മുൻപിൽ നിർമ്മിച്ച ഓടയുടെ സ്ലാബുകൾ പൊട്ടി കീറിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
സംസ്ഥാനത്ത് മറ്റ് നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ട് ആരോപണം നേരിടേണ്ടി വന്ന കമ്പനിയായതിനാലാണ് നാട്ടുകാർക്ക് ഈ റോഡ് പണിയില്‍ കൂടുതൽ ആശങ്ക.