കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനങ്ങളുടെ അമിത വേഗത അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. കുമ്പഴ മുതൽ കോന്നി വരെയുള്ള ഭാഗത്താണ് വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും യാത്ര ചെയ്യുന്നത്. അതിനാല്‍ ഇവിടെ ചെറുതും വലുതുമായ അപകടങ്ങൾ അനവധിയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലും ചിറ്റൂർ മുക്കിൽ ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിന് ആഴ്ചകൾക്ക് മുൻപും കോന്നി ചിറ്റൂർ മുക്കിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. യാത്ര ചെയ്യുന്നവർ മാത്രമല്ല വാഹനങ്ങളുമായി ഇതേ റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുവാൻ ഇറങ്ങുന്നവരും അനവധിയാണ്.
ബൈക്കുകളിൽ ഒന്നിൽ കൂടുതൽ സംഘങ്ങൾ ചേര്‍ന്ന് തിരക്കുള്ള റോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നത് പതിവ് കാഴ്ചയാണ്. ഇത് മറ്റ് വാഹനങ്ങൾക്ക് കൂടി അപകടങ്ങൾ വരുത്തിവെക്കുന്നുണ്ട്. ബൈക്കുകൾ സൈലൻസറുകളിൽ അമിത ഒച്ച ഉണ്ടാക്കിയാണ് ബൈക്കുകളും കാറുകളും പലപ്പോഴും ഇതുവഴി ചീറി പായുന്നത്.
കാതടപ്പിക്കുന്ന ഒച്ചയിൽ സഞ്ചരിക്കുന്ന ഇത്തരം വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മാത്രമല്ല കാൽനട യാത്രക്കാർക്കും ഇത്തരം അപകടകരമായ യാത്ര ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പുലർച്ചെ വ്യായാമത്തിന് ഇറങ്ങുന്നവർ അടക്കം ഈ ബുദ്ധിമുട്ട് നേരിടുന്നവർ ആണ്.































