കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി ഗതാഗത കുരുക്കില്‍. റോഡിലെ ഗതാഗതം നിയന്ത്രിക്കുവാൻ ഇതുവരെ അധികൃതർക്ക് കഴിയുന്നില്ലെന്ന പരാതിയുമായി ജനങ്ങള്‍. കൂടൽ ഗാന്ധി ജംഗ്ഷൻ മുതൽ നെടുമൺകാവ് വരെയുള്ള ഭാഗത്ത് കഴിഞ്ഞ ദിവസം നടന്ന നിർമ്മാണ പ്രവർത്തനങ്ങളെ തുർന്ന് ഒന്നര മണിക്കൂറിൽ അധികമാണ് ഇരു ഭാഗത്തേക്കുമുള്ള വാഹന ഗതാഗതം തടസപ്പെട്ട് നാട്ടുകാർ റോഡിൽ അകപ്പെട്ടത്.
കരാർ കമ്പനി നിയോഗിച്ചിരിക്കുന്ന തൊഴിലാളികൾ ആണ് ഇത്തരം സന്ദർഭങ്ങളിൽ സാധാരണ ഗതാഗതം നിയന്ത്രിക്കുന്നത്. എന്നാൽ പലപ്പോഴും ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ സമയബന്ധിതമായി കടത്തി വിടാത്തതിനെ തുടർന്ന് കോന്നിയിൽ പല ഭാഗത്തും നാട്ടുകാരും തൊഴിലാളികളും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഒന്നര മണിക്കൂറോളം നീണ്ട ഗതാഗത കുരുക്കിൽ ആംബുലൻസുകളടക്കം നിരവധി വാഹനങ്ങൾ ആണ് അകപ്പെട്ടത്. കലഞ്ഞൂർ മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ നിരവധി സ്ഥലങ്ങളിൽ കലുങ്കുകൾ പൂർത്തിയാകാനുണ്ട്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല. ഇത് യാത്രക്കാരെ കൂടുതൽ ദുരിതത്തിൽ ആക്കുന്നു.
നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ പൊടി ശല്യവും വളരെ കൂടുതൽ ആണ്. നഗരത്തിൽ ഇടക്കിടെ വെള്ളം തളിക്കുന്നുണ്ടെങ്കിലും ഇതൊന്നും നാഗരത്തിലെ പൊടി ശല്യം നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കോന്നി സെൻട്രൽ ജംഗ്ഷന് സമീപം മുതൽ റിപ്പബ്ലിക്കൻ സ്‌കൂൾ പടി വരെയുള്ള ഭാഗം ടാർ ചെയ്‌തിരുന്നു. എന്നാൽ ഇതിന് ശേഷമുള്ള ഭാഗങ്ങൾ മെറ്റൽ പാകിയതല്ലാതെ ടാറിങ് തുടങ്ങിയിട്ടില്ല. ഇവിടെ ഉയരുന്ന പൊടിപടലങ്ങളും നാട്ടുകാരെ ഏറെ ദുരിതത്തിലാക്കുന്നു.