പുനെ: പൂനെയിൽ 17 കാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് ഐടി പ്രൊഫഷണലുകൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ 17 കാരന്റെ അച്ഛനും മഹാരാഷ്‌ട്രയിലെ പ്രമുഖ കെട്ടിട നിർമ്മാതാവും ആയ വിശാൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റിസോർട്ട് മഹാരാഷ്‌ട്ര സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. മഹാബലേശ്വറിലെ മൽകം പേത്ത് ഏരിയയിലെ എംപിജി ക്ലബ്ബിലെ അനധികൃത നിർമാണമാണ് സതാര ജില്ലാ ഭരണകൂടം ശനിയാഴ്ച പൊളിച്ചുനീക്കിയത്. ക്ലബ്ബിൽ അനധികൃതമായി നിർമ്മിച്ച 15 മുറികൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി.
എംപിജി ക്ലബ്ബിന്റെ നിർമ്മാണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ബുൾഡോസർ ചെയ്യാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സതാര കളക്ടർ ജിതേന്ദ്ര ദുഡിയോട് ഉത്തരവിട്ടതിനെത്തുടർന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞയാഴ്ച ക്ലബ്ബ് സീൽ ചെയ്തിരുന്നു. ഈ ഭൂമി പാർസി ജിംഖാന ക്ലബിന് പാട്ടത്തിന് നൽകിയിരുന്നെങ്കിലും അത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ അഭയ സിങ് ഹവൽദാർ ആരോപിച്ചിരുന്നു. റിസോർട്ട് നിർമ്മിക്കുന്നതിനായി പത്ത് ഏക്കറിലധികം സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





























