കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ കോടതിയിൽ സമര്‍പ്പിച്ചില്ല. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാൻ പ്രത്യേക കോടതി വേണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. ദുരന്തം നടന്നിട്ട് ഇന്ന് നാല് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2016 ഏപ്രില്‍ ഒൻപതിനായിരുന്നു നാടിനെ നടുക്കിയ പുറ്റിങ്ങല്‍ വെടികെട്ട് അപകടം.
പൊലിഞ്ഞത് 113 ജീവനുകളാണ്. 750 പേർക്ക് പരുക്ക് പറ്റി, നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദുരന്തത്തെ കുറിച്ച് സംസ്ഥാന ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം പൂർത്തിയായി പതിനായിരം പേജുകള്‍ വരുന്ന അനേഷണ റിപ്പോർട്ടും തയ്യാറാക്കി. എന്നാലിതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവിയുടെ അന്തിമാനുമതി ലഭിച്ചില്ലെന്നാണ് വിശദീകരണം.
ഗൂഡാലോചന, അനുമതിയില്ലാതെ അലക്ഷ്യമായി സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കല്‍, കൊലപാതകം തുടങ്ങി പത്തിലധികം വകുപ്പുകള്‍ കുറ്റകാർക്ക് എതിരെ ചുമത്തിയാണ് അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. കേസ്സില്‍ 59 പ്രതികളാണ് ഉള്ളത്. ഒന്നുമുതല്‍ 15 വരെയുള്ള പ്രതികള്‍ ക്ഷേത്ര ഭാരവാഹികളാണ്. 1658 പേരെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിടുണ്ട്. വെടികെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിനായി നല്‍കിയ കേസ്സുകള്‍ കൊല്ലം പ്രിന്‍സിപ്പല്‍ സബ്ബ് കോടതിയുടെ പരിഗണനയിലാണ്. കേസ്സിന്റെ വിചാരണ പൂർത്തിയായല്‍ മാത്രമേ നഷ്ടപരിഹാരം ഉള്‍പ്പടെയുള്ളവ ലഭ്യമാകു.