മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വർ. തെരഞ്ഞെടുപ്പ് നടത്താതിരിക്കുക എന്ന പിണറായിയുടെ ആവശ്യത്തിന് കേന്ദ്രം കൂട്ട് നിൽക്കുന്നുവെന്നും അന്‍വർ ആരോപിച്ചു. നിലമ്പൂർ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിറകോട്ട് പോകുന്നുവെന്ന് സംശയിക്കുന്നതായും പി.വി അന്‍വർ ആരോപിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകിയാല്‍ കോടതിയെ സമീപിക്കുമെന്നും അന്‍വർ വ്യക്തമാക്കി. യുഡിഎഫ് പ്രവേശനത്തിനുള്ള ചർച്ചകളുടെ ഭാഗമായി പി.വി അന്‍വർ ഇന്ന് മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. കേരള കോണ്‍ഗ്രസ് നേതാക്കളെയും കാണാനാണ് പി.വി അന്‍വറിനെ തീരുമാനം. പാലക്കാട് മോഡല്‍ കാലുമാറ്റം നിലമ്പൂരിലുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണി പ്രവേശനമുണ്ടായില്ലെങ്കിലും പി.വി അന്‍വറിന്റെ പിന്തുണ ഉറപ്പിച്ച് മുന്നോട്ടു പോകാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.