ദോഹ : റമദാൻ നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയത്തെ വാഹനങ്ങളുടെ മരണപ്പാച്ചിലിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇഫ്താറിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂർ സമയത്ത് റോഡുകളിൽ അപകടസാധ്യത വളരെയധികം കൂടുതലാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തിരക്ക് കൂടുമ്പോൾ വേഗത വർധിപ്പിക്കുന്നതിന് പകരം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്താൻ മുൻഗണന നൽകണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സമയത്തിന് വീട്ടിലെത്താനുള്ള തിടുക്കത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ റമദാൻ മാസത്തിൽ റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. വേഗത കുറയ്ക്കുന്നതിലൂടെ സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. യാത്രകൾ നേരത്തെ പ്ലാൻ ചെയ്യാനും നോമ്പുതുറ സമയത്തിന് മുൻപേ ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിക്കാനും താമസക്കാരോട് മന്ത്രാലയം നിർദ്ദേശിച്ചു. അഥവാ യാത്രയ്ക്കിടയിലാണ് ബാങ്ക് വിളിക്കുന്നതെങ്കിൽ പരിഭ്രാന്തരായി വേഗത കൂട്ടാതെ റോഡരികിൽ വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി നോമ്പ് തുറക്കാൻ ശ്രമിക്കണം.
ഇതിനായി വിവിധയിടങ്ങളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതികളും സജീവമാണ്. അമിതവേഗതയ്ക്ക് പുറമെ, തെറ്റായ രീതിയിലുള്ള പാർക്കിംഗ്, സിഗ്നൽ ലംഘനം എന്നിവ ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റമദാൻ മാസത്തിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷിതമായ ഒരു റമദാൻ ആഘോഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെ നിർദ്ദേശിച്ചു.






























