കോട്ടയം: ബെംഗളൂരുവില്‍ നിന്നെത്തി ക്വാറന്റീന്‍ കഴിഞ്ഞിട്ടും യുവതിയെയും മക്കളെയും വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ വീട്ടുകാര്‍. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ 38 കാരിയായ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളുമാണ് ആരും തുണയില്ലാതെ ഒറ്റപ്പെട്ടുപോയത്.
ഒന്നര വര്‍ഷമായി ബെംഗളൂരുവില്‍ നഴ്‌സാണ് യുവതി. കുട്ടികളുമായി രണ്ടാഴ്ച മുന്‍പാണ് കേരളത്തില്‍ എത്തിയത്. പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ 2 ആഴ്ച കഴിഞ്ഞ ശേഷം ഭര്‍ത്താവിനെ വിവരം അറിയിച്ചു. എന്നാല്‍, ഭര്‍ത്താവ് ഭാര്യയെയും മക്കളെയും കൊണ്ടുപോയത് യുവതിയുടെ വീട്ടിലേക്കായിരുന്നു.
യുവതിയുടെ വീടിനു സമീപം ഇവരെ നിര്‍ത്തിയശേഷം ഇയാള്‍ മടങ്ങി. വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ല. തുടര്‍ന്ന് ബെംഗളൂരുവിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചെങ്കിലും നാട്ടില്‍പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ ഫോണില്‍ വിളിച്ചു. അവരുടെ നിർദ്ദേശപ്രകാരം കളക്ടറേറ്റിൽ എത്തുകയായിരുന്നു.
ആനി ബാബു കളക്ടറെ കണ്ട് ഇവരുടെ അവസ്ഥ അറിയിച്ചു. കളക്ടര്‍ സാമൂഹിക ക്ഷേമ ഓഫീസറോടു നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കാമെന്നറിയിച്ച് ഇവരും കൈവിട്ടു. എല്ലാവഴികളും അടഞ്ഞതോടെ ആനി ബാബു ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താല്‍ക്കാലികമായി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.