തിരുവനന്തപുരം: സൗജന്യ ക്വാറന്റീനുവേണ്ടി കള്ളം പറയുന്നവര്‍ക്ക് കിട്ടാന്‍ പോകുന്നത് ‘നല്ല പണി’. രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ദ്ധന ഉണ്ടാകുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ കടുപ്പിച്ചിരിക്കുകയാണ്. കഴിവതും വീട്ടില്‍ നിരീക്ഷണത്തിലാകുന്നതിനെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.
സാമ്പത്തികപ്രശ്‌നമുള്ളവര്‍ക്ക് സര്‍ക്കാരിന്റ സൗജന്യ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം. എന്നാല്‍, തദ്ദേശസെക്രട്ടറിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസറുടെ തുടരന്വേഷണം നടക്കും. ഭക്ഷണവും താമസവും സര്‍ക്കാര്‍ നല്‍കും. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് സൗജന്യം നേടിയതെങ്കില്‍ ഇയാളില്‍നിന്ന് ചെലവ് ഈടാക്കും. ഇതിന് റവന്യൂ റിക്കവറി ആകാമെന്നുവരെ നിര്‍ദേശമുണ്ട്.
നാട്ടിലേക്ക് മടങ്ങാന്‍ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കുമ്പോള്‍ത്തന്നെ ഏതുതരം ക്വാറന്റീന്‍ വേണമെന്ന് രേഖപ്പെടുത്തണം. വിമാനമിറങ്ങിയാല്‍ ക്വാറന്റീന്‍ വിവരങ്ങള്‍ കൗണ്ടറില്‍ അറിയിച്ച ശേഷം പി.പി.ഇ. കിറ്റ് മാറ്റി യാത്ര തുടങ്ങാം. ബസ് സൗകര്യം വേണ്ടവര്‍ക്ക് അതുപയോഗിക്കാം. കൂടാതെ, വീടുകളില്‍നിന്നെത്തിക്കുന്ന സ്വകാര്യവാഹനങ്ങള്‍ സ്വയം ഓടിച്ചും പോകാം. രോഗലക്ഷണമുള്ളവരെ ആംബുലന്‍സില്‍ വിശദപരിശോധനയ്ക്ക് അയക്കുകയും ചെയ്യും.
വീടുകളില്‍ കുട്ടികളും 65 വയസ്സ് കഴിഞ്ഞവരും ഉണ്ടെങ്കിലോ ബാത്ത് അറ്റാച്ച്‌ഡ് മുറിയില്ലെങ്കിലോ പ്രവാസികള്‍ക്ക് ഹോട്ടലിലോ ലോഡ്ജിലോ പണം നല്‍കി താമസിക്കാം. പെയ്ഡ് ക്വാറന്റീനില്‍ പോകുന്നര്‍ക്ക് സര്‍ക്കാരിന്റെ നിരീക്ഷണമേ ഉണ്ടാകൂ, സൗജന്യങ്ങളൊന്നുമില്ല. ഹോട്ടലിലോ ലോഡ്ജിലോ പോകാന്‍ പണമില്ലാത്തവരുടെ കാര്യത്തിലാണ് കൂടുതല്‍ പരിശോധന.