കണ്ണൂർ : ക്വട്ടേഷൻ കേസുകളുമായി ബന്ധപ്പെട്ട വാർത്തകളിൽ മാധ്യമങ്ങളെ വിമർശിച്ച് സി.പി.എം. നേതാവ് പി. ജയരാജൻ. ക്വട്ടേഷൻ കേസുകളുടെ മറ പിടിച്ച് സി.പി.എമ്മിനെതിരെ പ്രചാരവേല ചെയ്യുന്നുവെന്നാണ് ജയരാജന്റെ ഫെയ്സ് ബുക്ക് കുറിപ്പ്.
രണ്ടു കാര്യങ്ങളാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ജയരാജൻ വ്യക്തമാക്കുന്നത്. ഇത്തരക്കാർക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിൽ തെളിഞ്ഞ സമയത്ത് തന്നെ അച്ചടക്ക നടപടിയെടുത്ത് അവരെ പുറത്താക്കിയിരുന്നു. മാത്രമല്ല ഒരു സാമൂഹിക വിപത്ത് എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പാർട്ടിയും പാർട്ടിയുടെ വർഗ-ബഹുജന സംഘടനകളും ചേർന്ന് വ്യാപക പ്രചരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളും ചെയ്ത് പുരോഗമനപരമായ നിലപാട് എടുക്കുന്ന സി.പി.എമ്മിനെയും അനുബന്ധ സംഘടനകളെയുമാണ് മാധ്യമങ്ങൾ കുറ്റവാളികളായി ചിത്രീകരിക്കുന്നത്- ജയരാജൻ കുറിപ്പിൽ പറഞ്ഞു.
അതേസമയം തന്നെ കോൺഗ്രസിന്റെയും ബി.ജെ.പിയുടെതും ഉൾപ്പെടെ ഒട്ടേറെപ്പേർ ഇതിനു സമാനമായ കേസുകളിലും ക്വട്ടേഷൻ സംഘങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അത്തരക്കാർക്കെതിരെ സംഘടന എന്ന നിലയിൽ നടപടികൾ സ്വീകരിച്ചിട്ടുമില്ല. വസ്തുതകൾ ഇതായിരിക്കെ സിപിഎമ്മിന് ഇപ്പോഴും ക്വട്ടേഷൻ സംഘവുമായി ബന്ധം എന്ന് മാധ്യമങ്ങൾ സ്ഥാപിക്കുന്നു എന്നാണ് ജയരാജന്റെ കുറിപ്പിന്റെ ചുരുക്കം.
രണ്ടുപേരെക്കുറിച്ച് പരോക്ഷമായ പരാമർശവും ജയരാജൻ കുറിപ്പിൽ നടത്തിയിട്ടുണ്ട്. അഴീക്കോട് സ്വദേശി(ഇത് അർജുൻ ആയങ്കിയാകാം)യെ നാലുവർഷം മുമ്പ് ഡി.വൈ.എഫ്.ഐയിൽനിന്ന് മാറ്റി നിർത്തിയതാണ് എന്ന് കുറിപ്പിൽ പറഞ്ഞു. മറ്റൊന്ന് ഷുഹബൈ് വധക്കേസിനെ തുടർന്ന് തില്ലങ്കേരി സ്വദേശിയെ പാർട്ടി പുറത്താക്കിയതാണെന്നും കുറിപ്പിൽ പറഞ്ഞു.