എറണാകുളം : ആലുവയിൽ തോക്കുചൂണ്ടി കാറും വാഹനമോടിച്ചിരുന്ന യുവാവിനെയും തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതിയുൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെത്തി. ഇടപ്പിള്ളി മുട്ടായിൽ അബ്ദുൾ മനാഫ് (43), ഇയാളുടെ ഡ്രൈവറായ തൃശൂർ കോലുമുറ്റം മണപ്പാട്ട് ചാരുദാസ് (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരോധിത പുകയില ഉത്പന്നമായ ഹാന്‍സുമായി എത്തിയ കാറാണ് അക്രമികള്‍ തോക്കുചൂണ്ടി കടത്തിക്കൊണ്ട് പോയത്.
ഒന്നാം പ്രതിയായ മനാഫാണ് തോക്ക് ചൂണ്ടി കാര്‍ തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു. ഇന്ന് പിടിയിലായ പ്രതികളുള്‍പ്പടെ അഞ്ച് പേർക്കെതിരെ നേരത്തെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം മഹാരാഷ്ട്ര, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ എറണാകുളത്ത് എത്തിയതായി വിവരം ലഭിച്ച ഉടനെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. സംഭവത്തിൽ കാര്‍ തട്ടിയെടുക്കാന്‍ ക്വട്ടേഷൻ കൊടുത്ത മുജീബ് ഉൾപ്പെടെ ഒമ്പതു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ സുഹൃത്തായ അബ്ദുൾ മനാഫിന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് കാറും വാഹനത്തിലുള്ള ഹാൻസും തട്ടിയെടുത്ത് മറച്ചു വിൽക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം. മാർച്ച് 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വെച്ചാണ് സംഭവം. ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശ്ശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു.
തട്ടിയെടുത്ത കാറും ഹാൻസും പോലീസ് നേരത്തെ കണ്ടെടുത്തു. ഒന്നാം പ്രതി മുജീബിന്‍റെ ഇടപ്പള്ളിയിലുള്ള സ്ഥാപനത്തിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് പ്രതികളിൽ ഭൂരിഭാഗവും. ഇവരെ ചോദ്യം ചെയ്തതിൽ മനാഫ് നേരത്തേയും സമാന രീതിയിൽ ഹാൻസും വാഹനവും നെടുമ്പാശേരിയിൽനിന്നും തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് തെളിഞ്ഞു. എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐ മാരായ എം.എസ് ഷെറി, കെ.പി.ജോണി, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.ബി.സജീവ്, ജീ മോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.