വൈക്കം : കോട്ടയം വെള്ളൂരിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. രണ്ടു പൂച്ചകളും ഒരു വളർത്തുപട്ടിയെയും ആക്രമണത്തിൽ ചത്തു. വെള്ളൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ആറരയോടെ മടത്തേടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ വെച്ച് പള്ളിയിലേക്ക് പോകുകയായിരുന്ന കിഴക്കേപ്പറമ്പിൽ റീനയ്ക്കാണ് ആദ്യം കടിയേറ്റത്. റീന ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് 78 വയസുകാരനായ ചന്ദ്രാമലയിൽ പുരുഷോത്തമനെയും ഇതേ പട്ടി കടിച്ചു. പുരുഷോത്തമൻ വെള്ളൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ തേടി. മുറിവ് ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പുരുഷോത്തമന് കടിയേറ്റ് അധികം കഴിയുന്നതിനു മുമ്പ് 63 കാരനായ ശങ്കരാലിൽ മോഹനെയും പട്ടി കടിച്ചു. അറുന്നൂറ്റിമംഗലം ഫാമിലി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയ മോഹനെയും പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പഞ്ചായത്തിന്റെ നിർദേശപ്രകാരം വൈക്കത്തു നിന്നും ഡോഗ് ഹാൻഡ്‌ലേഴ്‌സിനെ വിളിച്ചുവരുത്തി. ഇതിനിടെ പട്ടി കണ്ണിൽ കണ്ട ജീവികളെയൊക്കെ ആക്രമിച്ചു. രണ്ടു പൂച്ചകളെയും ഊട്ടുശാലയിലെ സണ്ണിയുടെ വളർത്തുപട്ടിയെയും കടിച്ചുകൊന്നു. ഡോഗ് ഹാൻഡ്‌ലേഴ്‌സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പട്ടിയെ പിടിക്കാൻ ശ്രമിച്ചു. പട്ടിയെ ഒടുവിൽ വൈകിട്ട് 5 മണിയോടെ വലവിരിച്ച് പിടികൂടി. നിലവിൽ കടിയേറ്റ രണ്ടു പട്ടികൾ കൂടുകളിൽ നിരീക്ഷണത്തിലാണ്.






























