കോട്ടയം: കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബസ് ഡ്രൈവര്‍ രാഹുലിന്റെ തലയ്ക് സാരമായ ക്ഷതമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയില്‍ സംഭവിച്ച പരിക്കാണോ അടിയേറ്റതിന്റെ പരിക്കാണോ എന്നു കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്ന് ഫോറന്‍സിക് സര്‍ജന്‍ നിര്‍ദേശിച്ചു. ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നേല്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ രാഹുല്‍ രാജു(35)വിനെയാണ് ശനിയാഴ്ച രാവിലെ വീടിന് ഒരു കിലോമീറ്റര്‍ അകലെ നടുറോഡില്‍ സ്വന്തം കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വാഭാവിക മരണമല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. തലയുടെ ഉള്ളിലാണ് സാരമായ പരിക്ക്. രക്തസ്രാവവും ഉണ്ടായി. ശരീരത്തില്‍ മുറിവുകളുണ്ട്. ഫോറന്‍സിക് സര്‍ജന്‍ ഡോ. ജോമോന്‍ മരണം നടന്ന സ്ഥലത്ത് പോലീസിനൊപ്പം പരിശോധന നടത്തും. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ അടിയില്‍ കയറിയ രാഹുല്‍ പുറത്തിറങ്ങാനാകാതെ വാഹനത്തിനടിയില്‍ കുടുങ്ങുകയായിരുന്നുവെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കാറിന്റെ മധ്യഭാഗം ദേഹത്ത് ഞെരിഞ്ഞമര്‍ന്ന് വായില്‍ നിന്നു രക്തവും നുരയും പതയും വന്ന നിലയിലായിരുന്നു. അതേസമയം വാഹനം രാഹുലിന്റെ ശരീരത്തില്‍ അമങ്ങിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
രാഹുലിന്റേത് കൊലപാതകമാണോ എന്നു കണ്ടെത്തുന്നതിനു വിശദമായ അന്വേഷണം നടത്തുമെന്ന് കറുകച്ചാല്‍ പോലീസും അറിയിച്ചു. തലയിലെ പരിക്കിന് പുറമേ വയറിന് സമീപമാണ് മുറിവുകള്‍. രാഹുലിന്റെ സുഹൃത്തുക്കള്‍, മരണത്തിന് മുന്‍പ് ആശയ വിനിമയം നടത്തിയവര്‍ എന്നിവരെ കണ്ട് പോലീസ് മൊഴി എടുത്തു വരികയാണ്.
കോട്ടയം-പന്തളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചമ്പക്കര ബസിന്റെ ഡ്രൈവറായിരുന്നു രാഹുല്‍. വെള്ളി രാത്രി 7.45നു ബസ് സര്‍വീസ് അവസാനിപ്പിച്ച രാഹുല്‍ വീട്ടില്‍ എത്തിയില്ല. സുഹൃത്തായ കണ്ടക്ടറുടെ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ നെടുങ്കുന്നത്തിനു പോകുന്നതായും രാത്രി വൈകി എത്തുമെന്നും ഭാര്യ ശ്രീവിദ്യയെ ഫോണില്‍ അറിയിച്ചിരുന്നു. രാത്രി എത്താതെ വന്നപ്പോള്‍ ഫോണില്‍ വിളിച്ചെങ്കിലും കോള്‍ എടുത്തില്ലെന്നു ഭാര്യ പറയുന്നു.
കൊലപാതക സൂചനകള്‍ ഉള്ള സംഭവങ്ങള്‍ നടന്നതായി പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മല്‍പിടിത്തത്തിന്റെ ലക്ഷണങ്ങളും ഇല്ല. സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്ന് 10ന് മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും. മരണശേഷം നടത്തിയ പരിശോധനയില്‍ രാഹുലിന് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിച്ച എസ്‌ഐയും എഎസ്‌ഐയും ഉള്‍പ്പെടെ 4 പോലീസുകാര്‍ ക്വറന്റീനിലായി.































