ഡൽഹി: ജനാധിപത്യത്തിനു മേൽ ആക്രമണം നടക്കുന്നുവെന്ന് വർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി. തന്‍റെ പോരാട്ടം ജനാധിപത്യത്തിനു വേണ്ടിയാണ്. താൻ ആരെയും ഭയക്കുന്നില്ല. രാജ്യത്തിനെതിരെ ഒരിടത്തും സംസാരിച്ചിട്ടില്ലെന്നും ജയിൽ ശിക്ഷയിൽ ഭയമില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച രാഹുൽ അദാനി-മോദി ബന്ധം വീണ്ടും ആവർത്തിച്ചു. അദാനിയും മോദിയുമായി ബന്ധമാണെന്നാണ് താൻ ചോദിച്ചത്. എല്ലാം തുടങ്ങിയത് ആ ചോദ്യത്തിൽ നിന്നാണ്. ചോദ്യങ്ങൾ ഇനിയും ഉയർത്തും. അദാനിയുമായി വർഷങ്ങളായുള്ള ബന്ധമാണെന്ന് ലോക്സഭയിൽ ഉയർത്തിയ ചിത്രങ്ങളിൽ നിന്നും തന്നെ വ്യക്തമാണ്.
അദാനിക്കു വേണ്ടി രാജ്യത്തെ നിയമം മാറ്റുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ജയിലിലടച്ച് നിശബ്ദനാക്കാൻ പറ്റില്ല, തനിക്ക് പ്രധാന മന്ത്രിയെ ഭയമില്ലെന്നും ഇന്ത്യൻ നിയമ വ്യവസ്ഥയിൽ പൂർണ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാടിലെ ജനങ്ങൾ തന്‍റെ കുടുംബക്കാരാണ്, അവരുമായി കുടുംബബന്ധമാണ്. വയനാടുകാർക്ക് താൻ ഒരു കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.അയോഗ്യതയെ താൻ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്‍റിൽ സംസാരിക്കാൻ താൻ തയ്യാറായിരുന്നു. സ്പീക്കർക്ക് കത്തും നൽകിയിരുന്നു. എന്നാൽ കത്തിന് സ്പീക്കർ മറുപടി നൽകിയില്ല. തന്‍റെ പ്രസംഗം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു.