കയ്‌റോ : പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കി ആക്രമണ-പ്രത്യാക്രമണം പുനരാരംഭിച്ച് യു.എസും ഇറാനും. മേഖലയിലെ യു.എസ്. സൈന്യത്തെ ഇറാൻ ലക്ഷ്യമിട്ടെന്നും തിരിച്ചടിക്കാൻ തയ്യാറായി നിൽക്കുകയാണെന്നും യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്‌കോം) പറഞ്ഞ് മണിക്കൂറുകൾക്കമാണ് ആക്രമണം. ബുധനാഴ്ച രാവിലെ ജോർദാനിലെ യു.എസ്. താവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തുകയും ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കുനേരേ യു.എസും സൗദിയും സംയുക്ത ആക്രമണം നടത്തുകയും ചെയ്തതോടെ മേഖല വീണ്ടും സംഘർഷച്ചൂടിലായിരുന്നു. ഇറാഖിൽ 20 പേരാണ് കൊല്ലപ്പെട്ടത്.
പിന്നാലെ ഇറാനിൽ യു.എസ്. ബോംബിട്ടതോടെ മേഖല വീണ്ടും സമ്പൂർണയുദ്ധഭീതിയിലായി. മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ റഡാർ നിരീക്ഷണകേന്ദ്രങ്ങൾ തുടങ്ങി ഇസ്‍ലാമിക് റെവലൂഷണറി ഗാർഡിന്റെ ഡസനോളം കേന്ദ്രങ്ങൾ വ്യാഴാഴ്ച ആക്രമിച്ചെന്ന് സെന്റ്‌കോം പറഞ്ഞു. ഹോർമുസ് കടലിടുക്ക് തീരത്തെ ഖെഷെം ദ്വീപിലുണ്ടായ യു.എസ്. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയും ജോർദാനിലേക്ക് ഇറാനിയൻ മിസൈലുകളെത്തി. അഞ്ചെണ്ണം ജോർദാൻ സൈന്യം വെടിവെച്ചിട്ടു. കുവൈത്തിന്റെ വടക്കൻ മേഖലയിൽ ചൈനീസ് കമ്പനിയുടെ സ്ഥാപനത്തിനുനേരേയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
ജോർദാൻ ആക്രമണത്തിനു മറുപടിയായി ഇറാന് കനത്ത പ്രഹരം നൽകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ജൂൺ 17-ന് ഇടക്കാല വെടിനിർത്തൽക്കരാർ നിലവിൽവന്നെങ്കിലും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കം സ്ഥിതി വഷളാക്കി. ഹോർമുസിൽ ഇറാൻ കപ്പലാക്രമിച്ചതുമായി ബന്ധപ്പെട്ട് ആഴ്ചകളോളം ഇരുകൂട്ടരും ആക്രമണം തുടർന്നു. പിന്നീട് അമേരിക്ക അയവുവരുത്തി. ഇതോടെ യു.എസിന്റെ ഗൾഫിലെ സഖ്യകക്ഷികളെ തിരിച്ചാക്രമിക്കുന്നത് തങ്ങളും നിർത്തുകയാണെന്ന് ഞായറാഴ്ച ഇറാൻ പ്രഖ്യാപിച്ചു. അതിനുശേഷം മേഖലയിൽ കാര്യമായ ആക്രമണം റിപ്പോർട്ടുചെയ്തിരുന്നില്ല.





























