ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും (കെ.സി.ആർ) അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും മോദിയുടെ ഇഷ്ടക്കാരാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാക്കന്മാരെല്ലാം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുമ്പോൾ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനും എ.ഐ.എം.ഐ.എം നേതാക്കൾക്കുമെതിരെ ഒറ്റ കേസുമില്ലെന്നും പ്രധാനമന്ത്രി അവരെ പരിഗണിക്കുന്നത് സ്വന്തക്കാരായാണെന്നും രാഹുൽ ആരോപിച്ചു.
‘കെ.സി.ആറിനും എ.ഐ.എം.ഐ.എമ്മിനുമെതിരെ കേസില്ല. പ്രതിപക്ഷത്തിന് നേരെ മാത്രമാണ് ആക്രമണം. മോദിജി ഒരിക്കലും സ്വന്തം ആളുകളെ ആക്രമിക്കില്ല. അദ്ദേഹം നിങ്ങളുടെ മുഖ്യമന്ത്രിയെയും എ.ഐ.എം.ഐ.എം നേതാക്കളെയും സ്വന്തക്കാരായാണ് പരിഗണിക്കുന്നത്. അതിനാൽ അവർക്കെതിരെ ഒരു കേസുമില്ല’ എന്ന് തെലങ്കാനയിലെ തുക്കുഗുഡയിൽ കോൺഗ്രസ് റാലിയിൽ രാഹുൽ പറഞ്ഞു. കെ.സി.ആറിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയെ (ബി.ആർ.എസ്) ‘ബി.ജെ.പി ബന്ധു സമിതി’ എന്നും രാഹുൽ വിശേഷിപ്പിച്ചു. അവരെല്ലാം വ്യത്യസ്ത പാർട്ടികളാണ്, എന്നാൽ അവർ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. കാർഷിക നിയമങ്ങൾ, ജി.എസ്.ടി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ എന്നിവയിൽ ബി.ആർ.എസ് ബി.ജെ.പിയെ പിന്തുണച്ചതിന്റെ ഉദാഹരണങ്ങൾ കാണിച്ച് ലോക്‌സഭയിൽ ബി.ആർ.എസ് എം.പിമാർ ആവശ്യമുള്ള ഘട്ടങ്ങളിൽ ബി.ജെ.പിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.