കര്‍ണാടക : കർണാടകയിലെ ജനങ്ങളെയും അവരുടെ ഭാഷയെയും ആക്രമിച്ചാൽ ബിജെപിയും ആർഎസ്എസും കോൺഗ്രസിന്‍റെ തനിരൂപം കാണേണ്ടിവരുമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിലെ ചിത്രദുർഗയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കർണാടകയിലെ ജനങ്ങളോട് അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് നിർദേശിക്കാൻ ആർക്കും അവകാശമില്ല.
സ്വന്തം കുട്ടികൾ ഏത് ഭാഷയിൽ പരീക്ഷ എഴുതണമെന്ന് ആ സംസ്ഥാനത്തെ ജനങ്ങളോട് ആരും പറയാൻ പോകുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. കർണാടകയിലെ ജനങ്ങൾ കന്നഡയും തമിഴ്നാട്ടിലെ ജനങ്ങൾ തമിഴും കേരളത്തിലെ ജനങ്ങൾ മലയാളവും സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് അനുവദിക്കണം. കഴിഞ്ഞ 45 വർഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയർന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ബിജെപിയും ആർഎസ്എസും രാജ്യത്ത് വിദ്വേഷം പടർത്തുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.