ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് ലോക്സഭയിൽ മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എൽ പി ജി വിതരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടെന്നും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് സൂരി ജെഫ്രി എപ്സ്റ്റീന്റെ സുഹൃത്താണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ടെന്ന രാഹുലിന്റെ പരാമർശം സഭയിൽ വലിയ ബഹളത്തിന് കാരണമായി. നോട്ടീസ് നൽകിയ വിഷയത്തിൽ മാത്രം സംസാരിക്കാൻ സ്പീക്കർ ഓം ബിർള നിർദ്ദേശിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി സഭയിൽ പ്രസ്താവന നടത്തി. യുദ്ധം കാരണം പാകിസ്ഥാനിലെ സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ മന്ത്രി, ഇന്ത്യ ബദൽ മാർഗങ്ങളിലൂടെ പെട്രോളിയം ഉൽപ്പന്നങ്ങൾ സുരക്ഷിതമായി എത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്നും എൽ പി ജി ഉൽപ്പാദനം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 28 ശതമാനം വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്കയാണ് നിലവിലെ പരിഭ്രാന്തിക്ക് കാരണമെന്നും വിതരണം സുഗമമാണെന്നും മന്ത്രി പറഞ്ഞു.






























