കോട്ടയം: എൻഎസ്എസ് പരിപാടിയിൽ കണ്ടുമുട്ടിയപ്പോൾ രമേശ് ചെന്നിത്തല അവഗണിച്ചോ എന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. താനും രമേശ് ചെന്നിത്തലയും തമ്മില്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വാര്‍ത്തയായോ വിഷയമായോ തോന്നുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജനങ്ങളുടെ മുൻപിൽ എന്ത് എത്തിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങൾ മാധ്യമങ്ങളാണെന്നും അതിലൊന്നും താൻ കൈകടത്തിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. “രമേശ് ചെന്നിത്തലയുമായി ഞാന്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വാര്‍ത്തയായോ വിഷയമായോ തോന്നുന്നില്ല. മന്നം ജയന്തിയുമായി ബന്ധപ്പെട്ട് ഇന്നലെ രമേശ് ചെന്നിത്തല അടക്കമുളള നേതാക്കളുമായി പെരുന്നയില്‍ വെച്ച് പലകുറി സംസാരിച്ചിരുന്നു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട ആളുകളുമായും സംസാരിച്ചിരുന്നു. അതൊന്നും കൗതുക വാര്‍ത്തയായി തോന്നുന്നില്ല. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് നിങ്ങൾ അന്വേഷിച്ചാൽ മതി. എല്ലാ പൊതുപ്രവർത്തകരും പരസ്പരം കാണുമ്പോൾ സംസാരിക്കുകയും കുശലം പറയുകയും രാഷ്ട്രീയം പറയുകയുമൊക്കെ ചെയ്യും. ഇതിന്‍റെ പേരിൽ ശ്രീ രമേശ് ചെന്നിത്തലയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകേണ്ട കാര്യമില്ല. ഞങ്ങള്‍ ഇന്നലെ സംസാരിച്ചുവെന്ന് സ്ഥാപിക്കേണ്ട കാര്യം എനിക്കില്ല. എത്രയോ കാലത്തെ ബന്ധവും പരിചയവുമുളളവരാണ്. ഞാന്‍ ഇന്നലെ അവിടെയെത്തിപ്പോള്‍ ആദ്യം സംസാരിച്ചത് അദ്ദേഹമാണ്”- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.





























