ഗുവാഹത്തി : ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി സംസ്ഥാനത്തുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തിങ്കളാഴ്ച ബട്ടദ്രവ സന്ദർശിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർഥിക്കുന്നതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അനാവശ്യ മത്സരം സൃഷ്ടിക്കരുതെന്നും അത് അസമിന് ദുഃഖമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞാൽ രാഹുൽ ഗാന്ധിക്ക് സത്രം സന്ദർശിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അയോധ്യ പ്രതിഷ്ഠാ സമയത്ത് ബട്ടദ്രവ സത്രം സന്ദർശിക്കാൻ കഴിയില്ലെന്ന് സത്രത്തിന്റെ മാനേജ്മെന്റ് കമ്മിറ്റിയും അറിയിച്ചിരുന്നു. പ്രതിഷ്ഠാ സമയത്ത് ഒട്ടേറെ ഭക്തരെത്തും. ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് മൂന്നു മണിക്കു ശേഷം സന്ദർശനം നടത്താമെന്നും അറിയിപ്പിൽ പറയുന്നു.അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ സമയത്ത് പ്രതിപക്ഷ പാർട്ടികൾ മറ്റു പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബട്ടദ്രവ സത്രം സന്ദർശിക്കാനായിരുന്നു രാഹുൽ തീരുമാനിച്ചിരുന്നത്. ഇക്കാര്യം ബട്ടദ്രവ സത്രത്തിന്റെ ഭാരവാഹികളെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെ സന്ദർശനം അനുവദിക്കാൻ കഴിയില്ലെന്നും വൈകിട്ട് 3 മണിക്കു ശേഷം വരാമെന്നും ഭാരവാഹികൾ അറിയിച്ചത്.





























