കാളികാവ്: രണ്ടിടത്ത് ജയിച്ച രാഹുൽ ഗാന്ധിക്ക് ഒന്ന് ഒഴിഞ്ഞേ പറ്റൂ. വയനാട് നിലനിർത്താൻ രാഹുൽ ഗാന്ധിക്ക് വലിയ താത്പര്യമുണ്ട്. റായ്ബറേലിയിൽ രാഹുൽഗാന്ധി തന്നെ വേണമെന്നാണ് എ.ഐ.സി.സി. നിലപാട്. വയനാടിനോടാണ് പ്രിയം എന്ന് രാഹുൽ വ്യക്തമാക്കിയതായി എ.പി. അനിൽകുമാർ എം.എൽ.എ. പറഞ്ഞു. ഉത്തർ പ്രദേശിൽനിന്നുള്ള രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്നതിനാൽ എ.ഐ.സി.യുടെ നിർദേശപ്രകാരം വയനാട് ഒഴിയേണ്ടിവരും. രാജിപ്രഖ്യാപനം ഉടൻ ഉണ്ടാകും. വയനാട് ലോക്‌സഭാ മണ്ഡല പരിധിയിലെ എം.എൽ.എ.മാരായ എ.പി. അനിൽ അനിൽ കുമാർ, ടി. സിദ്ദീഖ് തുടങ്ങിയവരെ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
മലയാളികളുടെ സ്നേഹവും മതേതരനിലപാടുമാണ് രാഹുൽ ഗാന്ധിക്ക് വയനാടിനോടുള്ള പ്രിയത്തിന് പ്രധാന കാരണം. രണ്ടുതവണ മത്സരിച്ചപ്പോഴും വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വയനാട് മണ്ഡലത്തിലുള്ളവർ രാഹുലിനോട് വലിയസ്നേഹം പ്രകടിപ്പിക്കുകയുംചെയ്തു. പ്രചാരണവേളയിൽ നേരിട്ടുകാണാൻ കഴിയാതിരുന്നിട്ടുപോലും കൈവിടാതിരുന്ന വോട്ടർമാരെ വിട്ടുപോകാൻ താത്‌പര്യമില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ എ.ഐ.സി.സി.യുടെ നിർദേശം തള്ളിക്കളയാനും കഴിയില്ല.





























