തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിക്കുന്നു. വടക്കൻ ജില്ലകളിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായ സാഹചര്യത്തിൽ വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
മഴയ്‌ക്കൊപ്പം സംസ്ഥാനത്തുടനീളം കെടുതികളും രൂക്ഷമായി. തൃശ്ശൂർ എസ്.എൻ. പുരത്ത് മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു.
കാഞ്ഞങ്ങാട്ട് സ്കൂൾ മതിൽ ഇടിഞ്ഞു വീണെങ്കിലും വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. കോഴിക്കോട് നഗരത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചിന്തവളപ്പിൽ മരം വീണ് ഓട്ടോറിക്ഷകൾ തകർന്നു. കനത്ത കാറ്റിൽ മിഠായിത്തെരുവിലെ കടകളുടെ മേൽക്കൂരകൾ പറന്നുപോയി. വയനാട് മേപ്പാടി പഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജൂൺ 6, 7 തീയതികളിൽ മേപ്പാടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ലെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. അതിതീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.





























