തിരുവനന്തപുരം : 2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര ധനസഹായം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജെയിംസ് മാത്യുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് 2101.88 കോടി രൂപയുടെ അധിക സഹായം ആവശ്യപ്പെട്ടുകൊണ്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. 2019‐20 ലെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം പരിഗണിക്കുന്നതിനായി 2019- 20 സാമ്പത്തിക വര്‍ഷത്തിലെ Calamity-wise എക്‌സ്‌പെന്റിച്ചര്‍ സമര്‍പ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 16.02.2020 തീയതിയിലെ കത്ത് പ്രകാരം ആവശ്യപ്പെടുകയും ആയത് കേന്ദ്ര സര്‍ക്കാരിലേക്ക് അയച്ച് നല്‍കിയിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2018 മെയ് മുതല്‍ ആഗസ്റ്റ് വരെ നീണ്ടുനിന്ന കാലവര്‍ഷ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡം അനുസരിച്ച് 5616 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ഈ മെമ്മോറാണ്ടം പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ അധിക സഹായമായി 2904.85 കോടി രൂപ മാത്രമാണ് കേന്ദ്ര ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിച്ചത്.
2019 – 20 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ദുരന്ത പ്രതികരണ നിധി വിഹിതത്തിന്റെ ആദ്യ ഗഡു 5227.50 ലക്ഷം രൂപ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ. 2019 ലെ പ്രളയം കാരണം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തുവാനായി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 7 അംഗ സംഘം കേരളം സന്ദര്‍ശിക്കുകയും സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ കേന്ദ്ര മാനദണ്ഡപ്രകാരം തയ്യാറാക്കിയ 2101.88 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടം കേന്ദ്ര സംഘത്തിന് യഥാസമയം സമര്‍പ്പിക്കുകയും ചെയ്തു.
ഇതോടൊപ്പം അടുത്തടുത്ത വര്‍ഷങ്ങളില്‍ അതിതീവ്ര മഴമൂലമുള്ള ദുരന്തം 68 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കേരളം നേരിടുന്നത് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് കേന്ദ്ര സംഘത്തിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി മുഖ്യമന്ത്രി വിശദീകരിച്ചു.