പത്തനംതിട്ട: മഴവെള്ളത്തിന്റെ പിഎച്ച് മൂല്യം 5.5 ആണെന്നിരിക്കെ, കേരളത്തിൽ മഴവെള്ളത്തിന്റെ ശരാശരി പിഎച്ച് മൂല്യം 5.5 മുതൽ 6.5 വരെയെന്ന് കോഴിക്കോട് ജലവിഭവവിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രഗവേഷകർ. ഏഴ് ആണ് ശുദ്ധജലത്തിന്റെ പിഎച്ച് മൂല്യം. കേരളത്തിലെ മഴയിലും ജലത്തിലും പൊതുവേ അമ്ലസ്വഭാവമാണ് മുന്നിട്ടു നിൽക്കുന്നതെന്നും ഗവേഷകർ പറയുന്നു. ഏഴിൽ കൂടിയാൽ ക്ഷാര (ആൽക്കലൈൻ) സ്വഭാവവും കുറഞ്ഞാൽ അമ്ലതയുമാണ് (അസിഡിക്). തീരപ്രദേശങ്ങളോടു ചേർന്നു പെയ്യുന്ന മഴയുടെ പിഎച്ച് മൂല്യം 6 വരെയാകാം.
എന്നാൽ ഉൾപ്രദേശങ്ങളിൽ ഇത് ഉയരുകയും മഴവെള്ളത്തിനു ക്ഷാരസ്വഭാവം കൈവരുന്നതായുമാണു കണ്ടെത്തലെന്ന് സിഡബ്ല്യുആർ ഡിഎം മേധാവി ഡോ. മനോജ് പി. സാമുവൽ പറഞ്ഞു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം പെയ്യുന്ന ആദ്യഘട്ടങ്ങളിലെ വേനൽമഴയിലാണ് രാസവസ്തുക്കളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നതെന്ന് നേരത്തേ പഠനം നടത്തിയ ജലവിഭവകേന്ദ്രം പ്രകൃതി–പരിസ്ഥിതി ഗവേഷണ വിഭാഗം മേധാവി ഡോ. ടി. ആർ. രശ്മി പറഞ്ഞു. മഴയ്ക്കൊപ്പം രാസവസ്തുക്കളെയും നിരീക്ഷിക്കണം. കൊച്ചിയിലെ അന്തരീക്ഷ വായുവിൽ കത്തിയ മാലിന്യത്തിൽ നിന്നു പുറപ്പെട്ട ഡയോക്സിൻ, ഫ്യൂറാൻ, പെട്രോളിയം കത്തുമ്പോഴുണ്ടാകുന്ന പോളി ആരോമാറ്റിക് ഹൈഡ്രോ കാർബൺ, ഘനലോഹങ്ങൾ എന്നിവയുടെ സാന്നിധ്യമായിരിക്കും കൂടുതൽ ഭീഷണിയെന്നും ഡോ.രശ്മി അഭിപ്രായപ്പെട്ടു.
തീ കെടുത്താൻ ധാരാളം വെള്ളം ഉപയോഗിച്ചതിനാൽ സമീപത്തെ പുഴകളിലേക്കും ഭൂഗർഭ സ്രോതസ്സുകളിലേക്കും രാസമാലിന്യങ്ങൾ എത്താൻ സാധ്യതയുണ്ട്. മഴവെള്ളം കൂടി വരുന്നതോടെ ഇതിന്റെ തോതു പിന്നെയും വർധിക്കും. കൊച്ചിയിൽ പെയ്യുന്ന മഴ ഏതാനും ദിവസത്തേക്കു നേരിയ തോതിൽ അമ്ലസ്വഭാവമുള്ളതായിരിക്കുമെങ്കിലും രൂക്ഷത കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റ പിഎച്ച് തോത് അഞ്ചിൽ കുറവായിരിക്കും. കാലാവസ്ഥാമാറ്റം മൂലവും മലിനീകരണം പെരുകുന്നതിനാലും ഭാവിയിൽ മഴ– ജലഘടനയിൽ മാറ്റം വന്നേക്കാം. ഇതിനു രാസപരിശോധന ആവശ്യമാണ്.