ഹൈദരാബാദ് : രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിൽ തുടരും. രക്തസമ്മർദ്ദം സാധാരണനിലയിലാകുന്നതോടെ രജനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രിയിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ന് നടന്ന പരിശോധനകളുടെ ഫലം വൈകുന്നരത്തോടെ ലഭ്യമാകുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ സാധാരണ നിലയിൽ ആയിട്ടില്ലെങ്കിലും രജനീകാന്തിന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടെത്തിയതിനെത്തുടർന്ന് രജനീകാന്തിനെ ക്രിസ്മസ് ദിനത്തിൽ രാവിലെയാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റിൽ എട്ടു പേർക്ക് കോവിഡ് ബാധിച്ചതിനാൽ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഡിസംബർ 22 ന് നടത്തിയ കോവിഡ് പരിശോധനയിൽ രജനിക്ക് നെഗറ്റീവ് ഫലമാണ് ലഭിച്ചത്. രജനീകാന്തിന് പരിപൂർണ വിശ്രമം ആവശ്യമാണെന്നും ഒരു കാരണവശാലും സന്ദർശകരെ അനുവദിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.