തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖര്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. എന്നാൽ ഇതിന്‍റെ ഉത്തരവാദിത്തം ഒരു കരാറുകാരന്‍റെ തലയിൽ കെട്ടിവെച്ച് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാൻ കഴിയില്ല.
കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നു എന്ന് അവർ വ്യക്തമാക്കണം. ഓരോ വികസന പദ്ധതിയും നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. ഇത്തരം ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല. ഈ ദുരന്തത്തിന് കാരണക്കാരായവരെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






























