കൊച്ചി: കൊച്ചി നഗരത്തിലെ രാത്രികാല ഡിജെ പാര്‍ട്ടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട്. ഡിജെയുടെ മറവില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നുവെന്നും പൊതുസുരക്ഷയാണ് മുഖ്യമെന്നും പോലീസ് പറയുന്നു. 2023 മുതല്‍ 27 ക്രിമിനല്‍ കേസുകള്‍ ഡിജെ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്കും പോലീസിന്‍റെ റിപ്പോർട്ടിലുണ്ട്. പുലർച്ചെ മൂന്ന് വരെ ഡിജെ നടത്താന്‍ അനുവദിക്കണമെന്ന റാഡിസന്‍ ബ്ലൂ ഹോട്ടലിന്‍റെ ഹർജിയെ എതിർത്താണ് പോലീസ് റിപ്പോർട്ട്. വൈറ്റില റാഡിസന്‍ ബ്ലൂ ഹോട്ടല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇങ്ങനെ ആവശ്യപ്പെടുന്നു- രാത്രി മൂന്ന് മണിവരെ ബാര്‍ പ്രവര്‍ത്തിപ്പിക്കാനും ഡിജെ പാര്‍ട്ടികള്‍ നടത്താനും അനുവദിക്കണം.
അടുത്ത കാലത്ത് നഗര പരിധിയില്‍ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിച്ചുകൊണ്ടു പോലീസിറക്കിയ നോട്ടീസുകള്‍ പൂര്‍ണമായും റദ്ദാക്കണം. ഈ ആവശ്യത്തെ എതിര്‍ത്താണ് ഇതേ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് പിന്നാലെ റജിസ്റ്റര്‍ ചെയ്ത കേസുകളടക്കം ചേര്‍ത്ത് പോലീസ് റിപ്പോര്‍ട്ട്. ബാര്‍ പുലര്‍ച്ചെ 3 വരെ പ്രവര്‍ത്തിക്കുന്നതിനെ പോലീസ് എതിര്‍ക്കുന്നില്ല. എന്നാല്‍ രാത്രി 11 ന് ശേഷമുള്ള ഡിജെ പാര്‍ട്ടികളും ഉച്ചത്തിലുള്ള സംഗീതവും നിയന്ത്രിക്കണം. പൊതുജന പരാതികളും ശബ്ദമലിനീകരണവും ലഹരി ഉപയോഗവും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ട്രാഫിക്കും പൊതുസമാധാനത്തെ ബാധിക്കുന്ന പ്രശ്നങ്ങളുമടക്കം അക്കമിട്ട് നിരത്തിയാണ് ഡിജെയെ എതിര്‍ക്കുന്നത്.






























