പത്തനംതിട്ട : പതിമൂന്നുകാരിയെ പീഡനത്തിന് ഇരയാക്കിയെന്ന വ്യാജ പരാതിയെ തുടര്‍ന്ന് കൂടല്‍ പോലീസ് നിരപരാധികളെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ക്ക് ചുമതല നല്‍കി. ഹൃദ്രോഗിയായ ഇരുപതുകാരനെ ഉള്‍പ്പെടെ മര്‍ദ്ദിച്ചെന്ന പരാതി വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. മര്‍ദ്ദനത്തിന് ഇരയായവര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മർദ്ദനമേറ്റ ഇരുപതുകാരൻ നിലവില്‍ ചികിത്സയിലാണ്. പതിമൂന്നുകാരി പീഡനത്തിന് ഇരയായി എന്ന പരാതിയില്‍ കഴമ്പുണ്ടോ എന്നുപോലും അന്വേഷിക്കാതെയാണ് വിദ്യാര്‍ഥികളെ അടക്കം വീടുകളില്‍ നിന്നും കൂടല്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. എന്നാല്‍ പിന്നീട് സഹപാഠികള്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിനോട് വ്യക്തമാക്കിയിരുന്നു. സഹപാഠിയായ വിദ്യാര്‍ഥിയോട് തനിക്ക് പ്രണയം തോന്നുകയും എന്നാല്‍ സഹപാഠി പ്രണയം നിരസിക്കുകയും ചെയ്തിരുന്നു. ഇതിന്റെ നിരാശയിലാണ് സഹപാഠികള്‍ക്കെതിരെ പീഡന പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
ഇതിനിടെ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴും പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ല എന്ന് വ്യക്തമായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കേറ്റിട്ടില്ല എന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. അതേസമയം കൂടല്‍ പോലീസിനെതിരെ കോടതിയെ സമീപിക്കുവാനാണ് മര്‍ദ്ദനമേറ്റ ആണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ തീരുമാനം. പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കാനാണ് പോലീസ് തീരുമാനം. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കും എന്നും ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് വ്യക്തമാക്കി.






























