തിരുവനന്തപുരം: കേരളത്തിന് 21,253 കോടി രൂപ വരെ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നും മഴക്കെടുതിയിൽ തിരുവനന്തപുരത്തിന് 200 കോടിയുടെ കേന്ദ്ര സർക്കാർ കർമ്മ പദ്ധതി ഉറപ്പാക്കിയെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. 2024 ഡിസംബർ വരെ 21,253 കോടി രൂപ വരെ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. ചോർച്ചയും അഴിമതിയും കൂടാതെ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഈ തുക നേരായ രീതിയിൽ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കൃത്യ സമയത്ത് ശമ്പളവും പെൻഷനും ലഭിക്കാതെ മാസങ്ങളായി ബുദ്ധിമുട്ടുന്ന കെ എസ് ആർ ടി സി, സർക്കാർ ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളവും പെൻഷനും നൽകണമെന്നും കേന്ദ്ര മന്ത്രി അഭ്യർഥിച്ചു. തീരസംരക്ഷണവും മിനി ഹാർബർ നിർമ്മാണവും ഉറപ്പാക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. സി പി ഒ റിക്രൂട്ട്മെന്‍റ് പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കണം, തിരുവനന്തപുരത്തിന്‍റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി പിണറായി സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.