ന്യൂഡൽഹി : എഫ്സിആർഎ ബില്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും സംസാരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബില്ല് മാറ്റിവെച്ചത് കേരളത്തിലെ ബിജെപി ഘടകത്തിൻ്റെ കൂടി നിലപാട് കണക്കിലെടുത്താണെന്ന് അദ്ദേഹം അറിയിച്ചു. പള്ളി പിടിച്ചെടുക്കാൻ നീക്കമെന്ന് വ്യാജപ്രചാരണം നടക്കുന്നതായി മോദിയെ ധരിപ്പിച്ചതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മോദി കേരളത്തിലെത്തുമ്പോൾ ഈ വിഷയം പരാമർശിച്ചേക്കും.
ലോക്സഭയിൽ ഇന്ന് ബില്ല് പരിഗണിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്. കേരളത്തിൽ എഫ്സിആർഎ ബില്ലിനെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി മോദിയെയും അമിത്ഷായെയും രാജീവ് ചന്ദ്രശേഖർ അറിയിച്ചിട്ടുണ്ട്. ബിൽ ഇന്ന് പരിഗണിക്കില്ലെന്ന് കിരൺ റിജിജു ആണ് സഭയെ അറിയിച്ചത്. തുടർന്ന് 12 മണിവരെ ലോക്സഭ നിർത്തിവെച്ചിരിക്കുകയാണ്. ബില്ല് നാളെ പരിഗണിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം ക്രൈസ്തവ സഭകളുടെ ആശങ്ക കേന്ദ്ര സർക്കാർ പരിഗണിച്ചത് ആശ്വാസകരമെന്ന് മലങ്കര ഓർത്തഡോക്സ് സഭ. ഭേദഗതി ബില്ലിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സഭ അറിയിച്ചു.





























