മലപ്പുറം: രാജ്യസഭാ സീറ്റിൽ സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാനെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ മുസ്ളിം ലീഗിൽ കടുത്ത ഭിന്നത. ഡൽഹി കെ.എം.സി.സി അദ്ധ്യക്ഷനും ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവുമായ ഹാരിസ് ബീരാന് പ്രവാസി വ്യവസായിയുടെ സമ്മർദ്ദത്തിലാണ് രാജ്യസഭാ സീറ്റ് നൽകുന്നതെന്നാണ് ആരോപണം. മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ ഹാരിസ് ബീരാന്റെ പേര് മുന്നോട്ടുവച്ചതോടെ, പരസ്യമായി എതിർക്കാനാവില്ലെങ്കിലും അമർഷം പാർട്ടിയിലും യൂത്ത് ലീഗിലും പുകയുന്നുണ്ട്.സാദിഖലി തങ്ങൾ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു എന്നിവരെ സജീവമായി പരിഗണിക്കുന്നതിനിടെയാണ് ഹാരിസ് ബീരാന്റെ അപ്രതീക്ഷിത രംഗപ്രവേശം. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയടക്കം ഉറപ്പാക്കിയ പി.എം.എ.സലാം പ്രതിഷേധത്തിലാണ്. സലാമിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിച്ചിരുന്നെങ്കിലും സീറ്റ് നൽകാനായില്ല. ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയസമയത്ത് പിന്നീട് പരിഗണിക്കാമെന്ന ഉറപ്പ് യൂത്ത് ലീഗിന് നൽകിയിരുന്നു. രാജ്യസഭയിലേക്ക് യുവ പ്രാതിനിദ്ധ്യം പരിഗണിക്കുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കിയതോടെ പ്രതീക്ഷയിലായിരുന്നു യൂത്ത് ലീഗ്. സാദിഖലി തങ്ങളുടെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ് നേതാക്കൾ.





























