തിരുവനന്തപുരം : കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയും യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനും തമ്മിലാണ് മത്സരം. സഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിയുടെ ജയം ഉറപ്പാണ്. 99 പ്രതിനിധികളാണ് എൽ ഡി എഫിന് ഉള്ളത്. എന്നാൽ ഇതിൽ രണ്ട് വോട്ട് കുറയും.
സിപിഎമ്മിലെ മുൻ മന്ത്രി ടി.പി രാമകൃഷ്ണനും പി മമ്മിക്കുട്ടിയും കൊവിഡ് ബാധിതരായി ചികിൽസയിലാണ്. യുഡിഎഫിന്റെ 41 അംഗങ്ങളിൽ പി.ടി തോമസ് ചികിൽസയിലാണ്. നിയമസഭ സമുച്ചയത്തിലെ മൂന്നാം നിലയിലെ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്. രാവിലെ 9 മണി മുതൽ നാല് മണിവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ചിന് വോട്ടെണ്ണും.
നിയമസഭ സെക്രട്ടറി എസ്.വി ഉണ്ണിക്കൃഷ്ണൻ നായരാണ് വരണാധികാരി. വിജയിക്ക് 2024 ജൂലൈ ഒന്ന് വരെ കാലാവധിയുണ്ട്. കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട് എൽ ഡി എഫിൽ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാർട്ടിക്ക് തന്നെ നൽകുന്നരീതി വെച്ചാണ് സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകിയത്.





























