തിരുവനന്തപുരം : രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് മുമ്പ് നടന്ന സ്വര്‍ണക്കടത്തും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പരിശോധിക്കും. മലപ്പുറം ക്രൈം എസ്.പി കെ.വി സന്തോഷ് കുമാറാണ് കേസുകള്‍ അന്വേഷിക്കുക. ഭീകരവിരുദ്ധ സ്ക്വാഡിനും അന്വേഷണത്തെ സഹായിക്കാനുള്ള ചുമതലയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കൊണ്ടുപോയി. കണ്ണൂരിലേക്കാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അര്‍ജുനെ തെളിവെടുപ്പിനു കൊണ്ടു പോയിരിക്കുന്നത്. അര്‍ജുന്റെ വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും.അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം.
പ്രതി ഷെഫീഖിന്റെ മൊഴിയില്‍ പറയുന്ന സലിം, ജലീല്‍, മുഹമ്മദ് എന്നിവരെയും ഉടന്‍ ചോദ്യം ചെയ്യലിന് വിളിപ്പിക്കും. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചു പോകുന്നതിനിടെ മൊബൈല്‍ ഫോണ്‍ പുഴയില്‍ നഷ്ടപ്പെട്ടു എന്നാണ് അര്‍ജുന്‍ ആയങ്കരിയുടെ മൊഴി. ഈ ഫോണ്‍ വീണ്ടെടുക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. സ്വര്‍ണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖും അര്‍ജുന്‍ ആയങ്കിയും തമ്മിലുള്ള ഫോണ്‍ വിളികളും വാട്സ്‌ആപ് സന്ദേശങ്ങളും ഈ ഫോണിലാണ് ഉള്ളത്.
സ്വര്‍ണം കടത്തിക്കൊണ്ടു വരുന്നതിന് മുമ്പ് നിരവധി തവണ ഇവര്‍ തമ്മില്‍ സംസാരിച്ചിരുന്നതായി കസ്റ്റംസിന് തെളിവ് ലഭിക്കുകയും ചെയ്തിരുന്നു. പിടിയിലായെന്ന് ഷെഫീഖ് ആദ്യം അറിയിച്ചതും അര്‍ജുന്‍ ആയങ്കിയെ ആണ്. ഷെഫീഖിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചത്.