മുംബൈ : മറാഠിഭാഷ അറിയാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധവും അനീതിയുമാണെന്ന് കേന്ദ്ര സാമൂഹികനീതി സഹമന്ത്രി രാംദാസ് അഠാവ്ളെ. മറാഠിഭാഷ പഠിക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്നും എന്നാൽ, ഭാഷാ പ്രാവീണ്യമില്ലെന്ന കാരണത്താൽ സാധാരണക്കാരുടെ ലൈസൻസ് റദ്ദാക്കാൻ ഉത്തരവിറക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണെന്നും രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നുള്ളവർക്കും ഇവിടെ വന്ന് ജോലിചെയ്യാനുള്ള അവകാശമുണ്ടെന്നും അഠാവ്ളെ പറഞ്ഞു.
മുംബൈയിലെ മറാഠി ഇതര ജനവിഭാഗങ്ങളിൽ 60 ശതമാനത്തോളംപേരും എൻ.ഡി.എ.യ്ക്ക് വോട്ട് ചെയ്തവരാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മറാഠി സംസാരിക്കാൻ പഠിക്കുന്നതിനായി കുടിയേറ്റ ഡ്രൈവർമാർക്ക് മഹാരാഷ്ട്ര സർക്കാർ ഒരുവർഷത്തെ സാവകാശം നൽകിയിട്ടുണ്ടെങ്കിലും ഭാഷ പഠിക്കാൻ ഇത്രയധികം സമ്മർദം ചെലുത്തുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാണിജ്യ യാത്രാവാഹനങ്ങളിലെ ഡ്രൈവർമാർക്ക് മറാഠിഭാഷ നിർബന്ധമാക്കിക്കൊണ്ട് ഗതാഗതവകുപ്പ് ഏപ്രിലിൽ ഉത്തരവിറക്കുകയും ഓഗസ്റ്റ് 15-ന് സമയപരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ 1200-ലധികം ഡ്രൈവർമാർക്ക് ആർ.ടി.ഒ. നോട്ടീസ് അയച്ചതോടെയാണ് വിഷയം വലിയ രാഷ്ട്രീയചർച്ചയായത്. ടാക്‌സി യൂണിയനുകളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് ഡ്രൈവർമാർക്കെതിരേ നടപടിയെടുക്കുന്നത് ഒരുവർഷത്തേക്ക് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.































