തിരുവനന്തപുരം : രണ്ടു വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എം.വിജയരാഘവനിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തിരഞ്ഞെടുപ്പിൽ തുടങ്ങിവെച്ച വർഗീയ ചേരിതിരുവുണ്ടാക്കാനുളള ശ്രമം ഇപ്പോഴും സിപിഎം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല
മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഇരുവരുടെയും സന്ദർശനലക്ഷ്യമെന്നായിരുന്നു വിജയരാഘവൻ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയരാഘവനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ‘എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകേണ്ട സർക്കാർ വർഗീയ പ്രചാരണത്തിന് കുടപിടിക്കുന്നു. മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. കോൺഗ്രസും യുഡിഎഫും മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളെ പഠിപ്പിക്കാൻ വിജയരാഘവൻ വളർന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച നടത്തിയാൽ അതിൽ വർഗീയത കണ്ടെത്താൻ ഇടുങ്ങിയ മനസ്സിന്റെ ഉടമകൾക്ക് മാത്രമേ കഴിയൂ. അത് കേരളം അംഗീകരിക്കില്ല.’- ചെന്നിത്തല പറഞ്ഞു.