തിരുവനന്തപുരം: “കൈത്താങ്ങ്” പദ്ധതിയിലൂടെ സഹായം ലഭിച്ച കുഞ്ഞുങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംഘടിപ്പിച്ച സംഗമം സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട അനുഭവമായി. അമ്പൂരിയിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട മൂന്ന് ആൺകുട്ടികളെയും വ്ലോഗിംഗിലൂടെ ശ്രദ്ധ നേടിയ ജന്മനാ കൈകാലുകൾ ഇല്ലാത്ത സന്ധ്യയെയും കുടുംബസമേതം അദ്ദേഹം വസതിയിൽ സ്വീകരിച്ചു. മുമ്പ് സന്ധ്യക്ക് വ്ലോഗിംഗ് തുടരാൻ ആവശ്യമായ സ്റ്റുഡിയോ ഒരുക്കി നൽകിയതും അമ്പൂരിയിലെ മൂന്ന് കുട്ടികൾക്ക് വീട് നിർമിച്ച് നൽകിയതുമായിരുന്നു “കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി നടത്തിയ സഹായങ്ങൾ. അതിന്റെ നന്ദിയും സ്നേഹവും പങ്കുവെക്കാനായിരുന്നു കുട്ടികളുടെ ഈ സന്ദർശനം.
രമേശ് ചെന്നിത്തല, ഭാര്യ അനിത രമേശ്, മകൻ രോഹൻ ചെന്നിത്തല എന്നിവർ ചേർന്നാണ് കുട്ടികളെ വീട്ടിൽ സ്വീകരിച്ചത്. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ ആവശ്യമായ പഠനോപകരണങ്ങൾ, ബാഗുകൾ, പുസ്തകങ്ങൾ, വർണ്ണപ്പെൻസിലുകൾ തുടങ്ങി വിവിധ സാധനങ്ങളും കുട്ടികൾക്ക് കൈമാറി. ചിത്രരചനയിൽ താൽപര്യമുള്ള സന്ധ്യക്കായി പ്രത്യേകമായി ചിത്രരചന സാമഗ്രികളും ഒരുക്കിയിരുന്നു. സന്ധ്യ വരച്ച രമേശ് ചെന്നിത്തലയുടെ ചിത്രം ചടങ്ങിൽ അദ്ദേഹത്തിന് സമ്മാനിച്ചു. സന്തോഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച. ഏറെ നേരം കുട്ടികളോടൊപ്പം ചിലവഴിച്ച ശേഷം മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകി അവരെ യാത്രയാക്കുകയും ചെയ്തു. “കൈത്താങ്ങ്” പദ്ധതിയിലൂടെ ഇനിയും കൂടുതൽ കുടുംബങ്ങളിലേക്ക് സഹായം എത്തിക്കുമെന്ന് ചടങ്ങിൽ സംഘാടകര്‍ അറിയിച്ചു.






























