ആലപ്പുഴ/കോഴിക്കോട് : തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിൽ സാധാരണ ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഇത്തവണ ഉണ്ടായത്. പാർട്ടി സെക്രട്ടറി സ്വന്തം ഭാര്യയ്ക്ക് സീറ്റ് കൊടുത്ത ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല. സാധാരണ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ പോലും സർക്കാരിനെതിരാണ്. മുഖ്യമന്ത്രി സ്വന്തം പ്രോഗ്രാം റിപ്പോർട്ട് ഇറക്കി. ജനങ്ങൾ സർക്കാരിന് ഒരു പ്രോഗ്രസ് റിപ്പോർട്ടും നൽകുന്നില്ല. പൂജ്യം മാർക്കാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്.
കള്ളത്തരങ്ങളും അസത്യങ്ങളും ആണ് പ്രോഗ്രസ്സ് റിപ്പോർട്ടിലുള്ളത്. 100ലധികം സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്നും മുഖ്യമന്ത്രി ആരാണെന്ന ചർച്ചകളിലേക്ക് ഇപ്പോൾ വീഴാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനെപ്പറ്റി ഇതുവരെ പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭരണം മാറുമെന്ന് ഉറപ്പാണെന്നും കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്ന് സിപിഎം പ്രചരിപ്പിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും ഹരിപ്പാട് മികച്ച ഭൂരിപക്ഷം കിട്ടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.






























