നിലമ്പൂര്‍: യു ഡി എഫ് ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായാണ് കാണുന്നത് എന്നും കേരളം ഒമ്പതു വര്‍ഷം ഭരിച്ചു മുടിച്ച സര്‍ക്കാരിനെ മാറ്റാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായല്ല, രാഷ്ട്രീയപരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. ഇതില്‍ വ്യക്തികള്‍ക്കു സ്ഥാനമില്ല. ഇത് യു ഡി എഫും എൽ ഡി എഫും തമ്മിലുള്ള രാഷ്ട്രീയ മത്സരമാണ്. അത് നിലമ്പൂരിലെ ജനങ്ങള്‍ തിരിച്ചറിയും. ഇനി ആരുമായും ചര്‍ച്ചയില്ല. നിലമ്പൂരില ജനങ്ങളുമായി മാത്രമേ ചര്‍ച്ചയുള്ളു. വ്യക്തിപരമായി മറ്റാരെക്കുറിച്ചും പരാമര്‍ശിക്കണ്ട കാര്യവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
തൊഴിലില്ലായ്മ കൊണ്ടു കഷ്ടപ്പെടുന്ന, വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടുന്ന കേരളത്തിലെ ജനങ്ങള്‍ നിലമ്പൂരിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത് ഈ സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ തടയാന്‍ വേണ്ടതു ചെയ്യണമെന്നാണ്. ഈ തെരഞ്ഞടുപ്പ് കഴിയുന്നതോടു കൂടി പിണറായി സര്‍ക്കാര്‍ ഒരു കാവല്‍ മന്ത്രിസഭ മാത്രമായി തുടരും. ഒരു ഭരണമാറ്റത്തിന്റെ കേളി കൊട്ടാണ് നിലമ്പൂരില്‍ ആരംഭിക്കുന്നത്. ആര്യാടന്‍ മുഹമ്മദ് മന്ത്രിയും എം എല്‍ എയും ആയിരിക്കുമ്പോള്‍ ഉണ്ടാക്കിയ വികസനമല്ലാതെ ഒരു വികസനവും നിലമ്പൂരില്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെതിരെ നിലമ്പൂരിലെ ജനങ്ങള്‍ വിധിയെഴുതാന്‍ പോകുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.





























