കൊല്ലം: സ്കൂളുകളിൽ സമഗ്ര ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി അഞ്ച് വർഷം മുമ്പ് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രമേശ് ചെന്നിത്തല. തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലയുടെ പോസ്റ്റ്. സ്കൂൾ മാനേജര്‍ക്കും അധികൃതര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ സമഗ്ര ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് അഞ്ചു വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കു നല്‍കിയ കത്ത് അവഗണിച്ചു എന്നും അദ്ദേഹം പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഷെഹ്ലാ ഷെരീന്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിനു പിന്നാലെയാണ് അന്ന് വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. മിഥുന്‍റെ മരണത്തിനു പിന്നില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥ ആണെന്നും ഉത്തരവാദികളായ സ്‌കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, ഹെഡ് മിസ്ട്രസ് എന്നിവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.






























