കോഴഞ്ചേരി : കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഇനി പൊതു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാറുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി എഫ് ആറൻമുള നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യം തകർന്നതിന്റെ ക്രൂരമായ ഉദാഹരണമാണ് മണിപ്പൂർ. അവിടെ നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികൾ തകർന്നിട്ടും മോദി ഒരക്ഷരം മിണ്ടിയില്ലെന്നും അവിടെ സന്ദർശനം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന കർഷകർക്ക് നേരെ വെടിയുണ്ടകൾ പായിക്കുകയാണ് മോദി സർക്കാർ. കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നവരെ എല്ലാം അകത്താക്കി. തലതിരിഞ്ഞ സാമ്പത്തിക നയങ്ങൾ കൊണ്ട് കേരളീയ സമൂഹത്തെ കടക്കെണിയിൽ ആക്കിയ ധനകാര്യ മന്ത്രിയായിരുന്നു തോമസ് ഐസക് എന്നും രമേശ് പറഞ്ഞു.
ഐസക്കിൻ്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങൾ കാരണമാണ് പാവങ്ങൾക്ക് പിച്ചച്ചട്ടിയെടുക്കേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു. നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പുതിയതായി കോൺഗ്രസിൽ എത്തിയവർക്കുള്ള അംഗത്വ വിതരണവും രമേശ് ചെന്നിത്തല നിർവഹിച്ചു. യുഡിഎഫ് ചെയർമാൻ ടി എം ഹമീദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ, പ്രൊഫ. പി ജെ കുര്യൻ, കെ. ശിവദാസൻ നായർ, മാലേത്ത് സരളാ ദേവി, അഡ്വ. പഴകുളം മധു , അഡ്വ.വർഗീസ് മാമൻ , എ ഷംസുദിൻ , ജോൺ കെ മാത്യൂസ്, രാഹുൽ മാങ്കൂട്ടത്തിൽ, മാലേത്ത് സരളാദേവി, പി. മോഹൻരാജ്, എ എൻ രാജൻ ബാബു, ജോൺസൺ വിളവിനാൽ, ജോൺ സാമുവൽ, തോമസ് ജോസഫ്. എ സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനീഷ് വരിക്കണ്ണാമല , ഇ കെ ഗോപാലൻ. തങ്കമ്മ രാജൻ എന്നിവർ പ്രസംഗിച്ചു.





























