കൊച്ചി : എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നടി അൻസിബ ഉന്നയിച്ച ആരോപണങ്ങൾ സിനിമാ സംഘടനയായ ‘അമ്മ’യിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അൻസിബയുടെ ആവശ്യത്തെ തുടർന്നാണ് സംഘടന നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി നടൻ രമേഷ് പിഷാരടി, നടി പൊന്നമ്മ ബാബു, നടി മുത്തുമണി എന്നിവരെ ഉൾപ്പെടുത്തി തർക്കപരിഹാര സമിതി രൂപീകരിച്ചു. പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ ഈ മൂന്ന് പേരും സമിതിയിൽ അംഗങ്ങളായിരിക്കും. എന്നാൽ സമിതിക്ക് മുന്നിൽ ഹാജരായി തന്റെ പരാതികളും ആരോപണങ്ങളും വിശദീകരിക്കുമോയെന്ന കാര്യത്തിൽ അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനാൽ പുതിയ സമിതിയുടെ പ്രവർത്തനം എങ്ങനെ മുന്നോട്ടുപോകുമെന്നതും കാത്തിരുന്ന് കാണേണ്ട സാഹചര്യമാണുള്ളത്. ഇതിനിടെ നടി ലക്ഷ്മിപ്രിയയുമായുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് അൻസിബ നടത്തിയ പ്രതികരണവും ശ്രദ്ധ നേടിയിരുന്നു.
ലക്ഷ്മിപ്രിയ തനിക്കെതിരെ പരാതി നൽകിയപ്പോൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ‘അമ്മ’ സംഘടനയെ സമീപിച്ചിരുന്നുവെന്നാണ് അൻസിബ പറഞ്ഞത്. എന്നാൽ അന്ന് സംഘടനാ പ്രസിഡന്റ് “നതിംഗ് ടു ഡു വിത്ത് അമ്മ” എന്നായിരുന്നു മറുപടി നൽകിയതെന്നും അൻസിബ ആരോപിച്ചു. അതേസമയം പിന്നീട് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വിഷയത്തിൽ പ്രസിഡന്റ് തന്നെ പിന്തുണച്ചിരുന്നുവെന്ന് ലക്ഷ്മിപ്രിയ പറഞ്ഞതായും അൻസിബ വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സംഘടനാ നേതൃത്വത്തിനെതിരെ ഇരട്ടത്താപ്പ് ആരോപണം അൻസിബ ഉന്നയിച്ചത്. പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട സമിതി എത്രത്തോളം നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അവർ പറഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുക മാത്രമല്ല, അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ആശങ്കകൾ കേൾക്കാനും സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അൻസിബ അഭിപ്രായപ്പെട്ടു. അംഗങ്ങളുടെ ക്ഷേമവും നീതിപൂർവമായ ഇടപെടലും ഉറപ്പാക്കേണ്ടത് സംഘടനയുടെ പ്രധാന കടമകളിലൊന്നാണെന്നും അവർ കൂട്ടിച്ചേർത്തു.






























