കൊല്‍ക്കത്ത: അയോധ്യയിലെ രാമക്ഷേത്രം ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ നടത്തിയ മതസൗഹാര്‍ദ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“അവർ മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കുകയും വിൽക്കുകയും ചെയ്യുന്നു. രാജ്യത്ത് വൻതോതിലുള്ള തൊഴിലില്ലായ്മയുടെ ഈ കാലത്ത്, പാവപ്പെട്ടവരുടെ രക്തം കൊണ്ട് നിര്‍മാണങ്ങളില്‍ മുഴുകുന്നു. നിങ്ങൾ ബി.ജെ.പിയെ പിന്തുണച്ചാൽ അല്ലാഹു നിങ്ങളോട് പൊറുക്കില്ല” മമത പറഞ്ഞു. എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്കൊപ്പം കാളിഘട്ട് ക്ഷേത്രത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം ദക്ഷിണ കൊൽക്കത്തയിലെ ഹസ്ര ക്രോസിംഗിൽ നിന്നാണ് മമത മാര്‍ച്ച് ആരംഭിച്ചത്. ഒരു ഗുരുദ്വാരയും മുസ്‍ലിം പള്ളിയും ക്രിസ്ത്യന്‍ ദേവാലയവും മമത സന്ദര്‍ശിക്കുകയും ചെയ്തു.





























