പത്തനംതിട്ട : റംലാ ബീവി കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം. പഴകുളം റംലബീവി കൊലക്കേസില്‍ പ്രതി കുമ്പഴ കുലശേഖരപേട്ട മൗതണ്ണന്‍ പുരയിടത്തില്‍ മുഹമ്മദ് ഷിഹാബിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് വിധി.
2013 മാര്‍ച്ച് 11 ന് രാവിലെ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പഴ കുലശേഖരപേട്ട മൗതണ്ണന്‍ പുരയിടത്തില്‍ മുഹമ്മദ് ഷിഹാബും പഴകുളം പടിഞ്ഞാറ് യൂനുസ് മന്‍സിലില്‍ യൂസഫും ഭാര്യ റംലാബീവിയും മുന്‍പരിചയക്കാരാണ്. റംലയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് അഡീഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്ജി പി.പി. പൂജ പ്രതിയെ ശിക്ഷിച്ചത്. ഐപിസി 302 പ്രകാരം ജീവപര്യന്തം തടവിന് പുറമേ 25,000 രൂപ പിഴയും അടയ്ക്കണം. സെക്ഷന്‍ 397, 454 പ്രകാരം ഏഴു വര്‍ഷം വീതം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
റംലയും ഭര്‍ത്താവ് യൂനുസമായി മുന്‍ പരിചയമുണ്ടായിരുന്ന പ്രതി വീട്ടിലെത്തി റംലാ ബീവിയോട് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടു. കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ കഴുത്തു മുറിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കവര്‍ന്നെടുത്ത ആഭരണങ്ങള്‍ അന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുമ്ബഴയിലുള്ള കൊശമറ്റം ഫിനാന്‍സ്, പണിക്കന്റയ്യത്ത് ഫിനാന്‍സ് എന്നിവിടങ്ങളില്‍ പണയം വച്ചു. ബാക്കി വന്ന ആഭരണങ്ങള്‍ സ്വന്തം പെട്ടിവണ്ടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി. മനോജാണ് കേസ് അന്വേഷിച്ചത്. പണയം വച്ചതും പെട്ടി ഓട്ടോയില്‍ സൂക്ഷിച്ചിരുന്നതുമായ സ്വര്‍ണാഭരണങ്ങളും ഭാര്യ വീട്ടില്‍ ഒളിപ്പിച്ചിരുന്ന കൊല നടത്താനുപയോഗിച്ച ആയുധവും കണ്ടെത്തി. റംലാബീവിയുടെ എ ഗ്രൂപ്പില്‍പ്പെട്ട രക്തക്കറ പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തി. ഐഡിയ മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ നിന്ന് പ്രതിയുടെ സഞ്ചാരപഥവും വിശദമായി കിട്ടിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എസ്. അജിത് പ്രഭാവ്, അഭിഭാഷകരായ ജിത്തു എസ്. നായര്‍, യദു കൃഷ്ണന്‍, കെവിന്‍ ജയിംസ്, എം.എസ്. മാളവിക, കെ.ബി. അഭിജിത്ത് എന്നിവര്‍ ഹാജരായി.