തിരുവനന്തപുരം : വനസംരക്ഷണത്തില്‍ പരിശീലനം ലഭിക്കാത്ത 54 പേരെ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയില്‍ നേരിട്ടു നിയമിക്കാനുള്ള മുന്‍ വനം മേധാവിയുടെ നീക്കം പാളി. മുട്ടില്‍ മരംമുറിക്ക് പിന്നാലെയാണ് അടുത്ത വിവാദവും മറനീക്കി പുറത്തു വരുന്നത്.
അതിനിടെ വനം മേധാവി (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) സ്ഥാനത്തേക്ക് സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ നടത്തിയ നിയമനത്തിനു തിരിച്ചടിയും കിട്ടി. ഒരു മാസത്തേക്കു വനം മേധാവിയായി നിയമിക്കപ്പെട്ട ഡി.കെ. വര്‍മയ്ക്ക് വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ശമ്പളവും അതിന് അനുസൃതമായ പെന്‍ഷനും നല്‍കാനുള്ള ശുപാര്‍ശ അക്കൗണ്ടന്റ് ജനറല്‍ തള്ളി. ഖജനാവ് കൊള്ളയടിക്കാനുള്ള സമര്‍ത്ഥമായ നീക്കമായിരുന്നു ഇത്.
അക്കൗണ്ടന്റ് ജനറല്‍ ഉത്തരവ് അടുത്തയാഴ്ച സര്‍ക്കാരിന് അയയ്ക്കും. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള നിയമനം വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമാണ് എന്ന നിഗമനത്തോടെയാണ് ജി1 സെക്ഷന്‍ ശുപാര്‍ശ തള്ളിയത്. അടുത്ത വര്‍ഷം മെയ് വരെ സര്‍വീസുള്ള വനംവകുപ്പ് മേധാവിയായ ആയ പി.കെ. കേശവന്‍, 29 ദിവസത്തെ അവധിയില്‍ പ്രവേശിച്ച് താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു കൊടുക്കുകയും താഴെയുള്ള വര്‍മയെ മേധാവി ആക്കി സ്ഥാനക്കയറ്റം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. പെന്‍ഷനും ഗ്രേഡും ഉയര്‍ത്തുകയെന്ന ഗൂഢാലോചനയായിരുന്നു ഇതിന് പിന്നില്‍. ഇതാണ് എജി തടയുന്നത്.
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് എന്നീ ചുമതലകള്‍ നല്‍കുന്നതിനൊപ്പം, മെയ് 31ന് വിരമിക്കാനിരിക്കുന്ന വര്‍മയ്ക്ക് 2,25,000 രൂപയുടെ ഉയര്‍ന്ന ശമ്പളം അനുവദിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് അഡിഷനല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. ഇതോടെ സര്‍വീസിലെ അവസാന ദിനം കൈപ്പറ്റിയ ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷനും ഇദ്ദേഹത്തിനു ലഭിക്കും. ഇത് ലക്ഷങ്ങളുടെ നഷ്ടം വരും വര്‍ഷങ്ങളില്‍ സര്‍ക്കാരിന് ഓരോ വര്‍ഷവും ഉണ്ടാക്കുമായിരുന്നു. വനം മേധാവി സ്ഥാനത്തേക്കു നിയമനം നടത്താനുള്ള നടപടിക്രമങ്ങള്‍ ലംഘിച്ചു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയായിരുന്നു ഇത്. അവധിയെടുത്ത കേശവനും ചുമതലയേറ്റ വര്‍മയ്ക്കും മെയ് മാസത്തില്‍ ‘വനംവകുപ്പ് മേധാവിയുടെ ഉയര്‍ന്ന ശമ്പളം നല്‍കേണ്ട സ്ഥിതിയായി. അക്കൗണ്ടന്റ് ജനറലിന് പരാതി കിട്ടി. ഹൈക്കോടതി ഇതു സംബന്ധിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.
ഇതിനൊപ്പമാണ് വനസംരക്ഷണത്തില്‍ പരിശീലനം ലഭിക്കാത്ത 54 പേരെ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയില്‍ നേരിട്ടു നിയമിക്കാനുള്ള മുന്‍ വനം മേധാവിയുടെ കത്തും വിവാദമാകുന്നത്. വനം മേധാവിയുടെ ചുമതല വഹിച്ചിരുന്ന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനം വന്യജീവി വകുപ്പ്) ദേവേന്ദ്ര കുമാര്‍ വര്‍മയാണ് വിരമിക്കുന്നതിനു തൊട്ടു മുമ്പ് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്. ചട്ടങ്ങള്‍ ലംഘിച്ചാണ് കത്തു നല്‍കിയതെന്നും ദുരൂഹതയുണ്ടെന്നുമാണ് ആരോപണം. കഴിഞ്ഞ മാസം 27 നാണു മുന്‍ വനം മേധാവി കത്തയച്ചത്. ഇദ്ദേഹം 31 നു വിരമിച്ചു. ചട്ട ലംഘനത്തിനെതിരെ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മന്ത്രിക്കു പരാതി നല്‍കി. ഇതേ ഉദ്യോഗസ്ഥന്റെ ശമ്പളമാണ് എജി തടയുന്നതും.
വയനാട് മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ഇതേ ഉദ്യോഗസ്ഥനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം മുന്‍ വനം മേധാവിയുടെ ശുപാര്‍ശയെക്കുറിച്ച് അറിയില്ലെന്നും പരിശോധിക്കുമെന്നും വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേരള ഫോറസ്റ്റ് സര്‍വീസ് സ്പെഷല്‍ റൂള്‍ പ്രകാരം, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറസ്ട്രി എജ്യുക്കേഷന്‍ നിര്‍ദ്ദേശിക്കുന്ന ഫോറസ്ട്രി കോളജില്‍ 18 മാസത്തെ പരിശീലനം നേടിയിരിക്കണം. ഇവരെ മാത്രമേ റേഞ്ച് ഓഫിസറായി നിയമിക്കുകയുള്ളൂ എന്നാണ് കേരള ഫോറസ്റ്റ് എന്‍ട്രന്‍സ് ആന്‍ഡ് ട്രെയിനിങ് റൂളില്‍ പറയുന്നത്.