ന്യൂഡല്‍ഹി : അവശ്യമരുന്നുകളുടെ പട്ടികയില്‍നിന്നു റാനിറ്റിഡിന്‍ ഗുളികയെ ഇന്ത്യ പുറത്താക്കിയെങ്കിലും ഇവയുടെ വില്‍പനയ്ക്ക് ഇപ്പോഴും നിയന്ത്രണമില്ല. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലടക്കം ഡോക്ടര്‍മാര്‍ ഈ മരുന്ന് യഥേഷ്ടം കുറിക്കുന്നുവെന്നാണു വിവരം. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ആമാശയ അള്‍സര്‍ തുടങ്ങി അസിഡിക് ചികിത്സയ്ക്കു സാധാരണമായി നല്‍കുന്ന ഈ ഗുളികയുടെ വില്‍പന പല രാജ്യങ്ങളിലും 2 വര്‍ഷമായി വിലക്കിയിട്ടുണ്ട്.
ആവശ്യമരുന്നു പട്ടികയിലെ മരുന്നുകളുടെ വിലനിര്‍ണയം ദേശീയ വില നിയന്ത്രണ അതോറിറ്റിയുടേത് (എന്‍പിപിഎ) ആകുന്നുവെന്നതു മാത്രമാണു പട്ടികയിലെ മാറ്റം കൊണ്ട് അര്‍ഥമാക്കുന്നത്. ഇതില്‍നിന്ന് ഒഴിവാക്കിയതു കൊണ്ട് വില്‍പനയ്ക്കു തടസ്സമുണ്ടാകില്ല. റാന്‍ടാക്, സാന്‍ടാക് എന്നി ബ്രാന്‍ഡ് പേരുകളിലാണ് റാനിറ്റഡിന്‍ വിപണിയിലുള്ളത്.
2019 ലെ ലബോറട്ടറി പരീക്ഷണങ്ങളില്‍ റാനിറ്റിഡിന്‍ കഴിക്കുന്നവരില്‍ അര്‍ബുദകാരിയായേക്കാവുന്ന എന്‍-നൈട്രസോഡൈമീഥൈലമീന്‍റെ (എന്‍ഡിഎംഎ) സാന്നിധ്യം സ്ഥിരീകരിച്ചതായിരുന്നു പ്രശ്നം. പിന്നാലെ പ്രധാന മരുന്നു നിയന്ത്രണ അതോറിറ്റികളായ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഇതിന്റെ വില്‍പന റദ്ദാക്കി.
എന്നാല്‍ തുച്ഛമായ വിലയ്ക്ക് റാനിറ്റഡിന്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാകുന്നുവെന്നു ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു. സ്വന്തം നിലയിലും ഈ ഗുളിക വാങ്ങിക്കഴിക്കുന്നവരുണ്ട്. സാന്‍ടക് ഉല്‍പാദകരായ ഗ്ലാക്സോ സ്മിത് ക്ലൈയിന്‍ മരുന്നു നേരത്തെ സ്വമേധയാ വിപണിയില്‍ നിന്നു പിന്‍വലിച്ചിരുന്നു. എങ്കിലും ഇപ്പോഴും ചില ഇന്ത്യന്‍ കമ്ബനികള്‍ ഇതേ ബ്രാന്‍ഡില്‍ റാനിറ്റിഡിന്‍ ലഭ്യമാക്കുന്നുവെന്നാണു വിവരം.































