റാന്നി : മക്കളുടെ സംരക്ഷണം ലഭിക്കാതെ തനിച്ചാകുന്ന മാതാപിതാക്കൾ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ രണ്ട് വൃദ്ധമാതാക്കളെ സ്നേഹപുരം ആത്മാവിൻ ഗീതം എന്ന വൃദ്ധസദനത്തിൻ്റെ സംരക്ഷണയിലാക്കി റാന്നി ജനമൈത്രി പോലീസ് സമിതി. പരസഹായം ഇല്ലാതെ എണീറ്റ് ഇരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ തനിച്ച് താമസിക്കുകയായിരുന്നു പഴങ്ങാടി പഞ്ചായത്തിൽ ഏഴാം വാർഡിലെ താമസക്കാരി സരസമ്മ (75) , റാന്നി പഞ്ചായത്തിൽ ആറാം വാർഡിലെ താമസക്കാരി ലക്ഷ്മിക്കുട്ടിയമ്മ(71) എന്നിവരെയാണ് വൃദ്ധസദനത്തിൽ എത്തിച്ചത്. ഇവരുടെ ശോചനീയാവസ്ഥ മനസ്സിലാക്കിയ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രകാശ് കുഴിക്കാല, ആറാം വാർഡ് മെമ്പർ സുധാകുമാരി, പഴങ്ങാടി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ അജിത്ത് ഏണസ്റ്റ്, കോമളം ചന്ദ്രൻ, ശ്രീലത ബാലചന്ദ്രൻ എന്നിവരുടെ ഇടപെടൽ മൂലം റാന്നി ജനമൈത്രി പോലീസ് സമിതി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
റാന്നി ഡി വൈ എസ് പി ആർ. ബിനു, എസ് എച്ച് ഒ ജി. അജിത് കുമാർ, ജനമൈത്രി സമിതി കോ. ഓർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, എസ്.ഐ കൃഷ്ണകുമാർ, എ എസ് ഐ കൃഷ്ണൻകുട്ടി, ഡി വൈ എസ് പി ഓഫീസ് റൈറ്റർ ജിജു, സ്റ്റേഷൻ റൈറ്റർ സൂരജ് സി. മാത്യു, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധിഷ്, റവ എ എസ് ബിജു, മെമ്പർമാരായ മന്ദിരം രവീന്ദ്രൻ, സുധാകുമാരി, സമിതി അംഗങ്ങളായ നിഷ രാജീവ്, സുരേഷ് പുള്ളോലി, ആത്മാവിൻഗീതം സദനം ഡയറക്ടർമാരായ കുര്യൻ ജോർജ്, റവ. എ എസ് ബിജു, അനിൽ ചെറിയാൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഏറ്റെടുക്കല്‍. ഇവരുടെ മക്കളെ സമിതിയിൽ ക്ഷണിച്ചുവരുത്തിയ ശേഷം നിലവിലെ സാഹചര്യത്തിൽ സംരക്ഷണം ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യം ആയതുകൊണ്ട് മക്കളുടെ കൂടി സഹായ സഹകരണത്തോടുകൂടി സ്നേഹപുരം വൃദ്ധസദനത്തിൽ ആക്കാൻ തീരുമാനിക്കുകയായിരുന്നു. മാർത്തോമ ആശുപത്രിയില്‍ നടത്തിയ ആരോഗ പരിശോധനക്കു ശേഷം എഗ്രിമെന്റുകൾ പൂർത്തിയാക്കിയാണ് അമ്മമാരെ ഏറ്റെടുത്തത്.





























