റാന്നി : തകർന്നു കിടക്കുന്ന റാന്നി കീഴേമഠം ഹൃഷികേശ ക്ഷേത്രം പുനർനിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. ക്ഷേത്രവും പരിസരവും നേരിട്ട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആയിരത്തോളം വർഷം പഴക്കമുള്ള കരിങ്കല്ലിൽ മാത്രം നിർമ്മിച്ച ശ്രീകോവിൽ അസ്ഥിവാരത്തിന്റെ ബലക്കുറവിനെ തുടർന്ന് ചെരിഞ്ഞ നിലയിലാണ്. കല്ലിൽ നിർമ്മിച്ച മേൽക്കൂരക്കും ചോർച്ചയുണ്ട് ഇതോടെ ഇവിടെനിന്നും വിഗ്രഹം താൽക്കാലികമായി ബാലാലയത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
മഹാപ്രളയവും കോവിഡ് മഹാമാരിയും നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. ക്ഷേത്രത്തിൻറെ ചുറ്റുപാടും ഉള്ള ഒന്നര ഏക്കറോളം സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. സിപിഎം ഏരിയാ സെക്രട്ടറി പി ആർ പ്രസാദ് , ഉപദേശത സമിതി ഭാരവാഹികളായ സുനിൽകുമാർ , ലാൽ എന്നിവർ പ്രസിഡന്‍റിനോട് കാര്യങ്ങൾ വിവരിച്ചു. ക്ഷേത്രം പുനരുദ്ധരിക്കാൻ എസ്റ്റിമേറ്റ് എടുക്കുന്നതിന് ദേവസ്വം ബോർഡ് അസി.എക്സി. എൻജിനീയറെ ചുമതലപ്പെടുത്തി.





























